മുംബയ്: ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിനുറുക്കി കുക്കറിലിട്ട് വേവിച്ച കേസിൽ അറസ്റ്റിലായ മനോജ് സഹാനി മൃതദേഹത്തിന്റെ ഭാഗങ്ങൾ നായ്ക്കൾക്ക് ഭക്ഷണമായി നൽകിയിരുന്നുവെന്ന് പൊലീസ്. ഇയാൾ പതിവില്ലാതെ നായ്ക്കൾക്ക് ഭക്ഷണം നൽകിയത് കണ്ടിരുന്നുവെന്ന് അയൽവാസികളും മൊഴിനൽകിയിട്ടുണ്ട്. ഒരുബക്കറ്റുനിറയെ രക്തവും മാംസവും നായ്ക്കൾക്ക് നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മൃതദേഹത്തിന്റെ കുറച്ചുഭാഗങ്ങൾ അഴുക്കുചാലിൽ ഒഴുക്കിയതായും ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. തെളിവ് നശിപ്പിക്കുന്നതിനുവേണ്ടിയായിരുന്നു ഇതെല്ലാം ചെയ്തത്.
കഴിഞ്ഞ ഒമ്പത് വർഷമായി മനോജിനൊപ്പം താമസിച്ചിരുന്ന 32കാരിയായ സരസ്വതി വൈദ്യയാണ് ക്രൂരമായി കൊല്ലപ്പെട്ടത്.മാതാപിതാക്കളോ ബന്ധുക്കളോ ഇല്ലാത്ത സരസ്വതിയെ പതിനഞ്ചുവർഷം മുമ്പാണ് മനോജ് പരിചയപ്പെടുന്നത്. തുടർന്ന് ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു.മീര റോഡ് ഏരിയയിലെ ആകാശഗംഗ കെട്ടിടത്തിലെ വാടക ഫ്ളാറ്റിലാണ് ഇവർ മൂന്നുവർഷമായി കഴിഞ്ഞിരുന്നത്.
ഞായറാഴ്ച അർദ്ധരാത്രിയിലാണ് കൊലപാതകം നടന്നത്.മനോജിനെ സംശയിച്ച സരസ്വതി ഇയാളുമായി നിരന്തരം വഴക്കിട്ടിരുന്നു. ഞായറാഴ്ചയും ഇവർ തമ്മിൽ വഴക്കിട്ടു. പിന്നാലെ മനോജ് സരസ്വതിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. മരം മുറിക്കുന്ന കട്ടർ ഉപയോഗിച്ചാണ് ശരീരം മുറിച്ച് ഇരുപത് കഷണങ്ങളാക്കിയത്.ശേഷം ഇവ കവറുകളിലും ബക്കറ്റുകളിലും വാഷ്ബെയ്സിനിലും അടുക്കളയിലെ സ്റ്റാൻഡിലുമായി സൂക്ഷിച്ചു.കുറച്ചുഭാഗങ്ങളാണ് കുക്കറിൽ വേവിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം, സരസ്വതി വിഷം കഴിച്ചാണ് ജീവനൊടുക്കിയതെന്നും പൊലീസ് അറസ്റ്റുചെയ്യുമെന്ന് ഭയന്നാണ് മൃതദേഹം കഷണങ്ങളാക്കിയതെന്നും മനോജ് മൊഴിനൽകിയിട്ടുണ്ട്. എന്നാൽ പൊലീസ് ഇക്കാര്യം വിശ്വസിച്ചിട്ടില്ല.
ഫ്ളാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ സമീപവാസികൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് ക്രൂര കൃത്യം പുറത്തറിഞ്ഞത്. പൊലീസ് എത്തിയപ്പോൾ പ്രതി ഫ്ളാറ്റിൽ ഉണ്ടായിരുന്നില്ല. ഉച്ചയോടെ വീട്ടിൽ തിരിച്ചെത്തിയ മനോജിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.ഈ മാസം പതിനാറുവരെ മനോജിനെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |