ഗുഡ്‌ഗാവ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്യുകയും ചിത്രങ്ങൾ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്‌ക്കുകയും ചെയ്‌ത ഗായകൻ പൊലീസ് പിടിയിൽ. ഭോജ്‌പൂരി ഗായകനായ അഭിഷേക് (21) ആണ് അറസ്‌റ്റിലായത്. ബിഹാർ സ്വദേശിയായ അഭിഷേക് 13കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയായിരുന്നു.
ബാബുൽ ബിഹാരി എന്ന ഭോജ്‌പൂരി ഗായകനായി അറിയപ്പെടുന്ന അഭിഷേകിന് യൂട്യൂബ് ചാനലിൽ 27000ത്തോളം ഫോളോവേഴ്‌സുണ്ടെന്നാണ് വിവരം. ഗുഡ്‌ഗാവിൽ രാജീവ് നഗർ മേഖലയിലാണ് കഴിഞ്ഞ രണ്ട് വർഷമായി അഭിഷേക് താമസിച്ചുവരുന്നത്. പെൺകുട്ടിയുമായി പരിചയപ്പെട്ടശേഷം ഒരു ഹോട്ടൽ മുറിയിലേക്ക് അഭിഷേക് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. ഇവിടെവച്ച് ബലാൽസംഗം ചെയ്‌തശേഷം ചിത്രങ്ങൾ പകർത്തുകയായിരുന്നു. സംഭവശേഷം ഇയാളുമായി പെൺകുട്ടി അടുപ്പംകാട്ടാതെയായി. ഭയന്നുപോയ കുട്ടി വീട്ടുകാരോടും ഇക്കാര്യം പറഞ്ഞില്ല.
വൈകാതെ അഭിഷേക് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്‌റ്റ് ചെയ്‌തു. ഇത് കുട്ടിയുടെ വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടു. കുട്ടിയെ മാതാപിതാക്കൾ ചോദ്യംചെയ്‌തതോടെയാണ് വിവരം പുറത്തറിഞ്ഞത്. ബുധനാഴ്‌ച കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. കുട്ടിയുടെ മൊഴിയെടുത്ത ശേഷം അഭിഷേകിനെതിരെ പോക്‌സോ, ഐടി നിയമപ്രകാരമുള്ള കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്‌റ്റഡിയിലേക്ക് അയച്ചതായി പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |