മാവേലിക്കര:പിതാവിന്റെ വെട്ടേറ്റുമരിച്ച ആറുവയസുകാരി നക്ഷത്രയുടെ മൃതദേഹം സംസ്കരിച്ചു. പത്തിയൂരിലെ വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ നൂറുകണക്കിന് പേരാണ് വിങ്ങുന്ന ഹൃദയവുമായി കുരുന്നിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. നക്ഷത്രയുടെ കുസൃതിച്ചിരി നിറഞ്ഞ ചിത്രംകണ്ട് ചിലർ വാവിട്ട് നിലവിളിച്ചു.
ബുധനാഴ്ച വൈകിട്ട് 7.30നാണ് നക്ഷത്രയെ മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ ശ്രീമഹേഷ് (38) കൊലപ്പെടുത്തിയത്. ബഹളം കേട്ട് ഓടിയെത്തിയ അമ്മ സുനന്ദയേയും (62) ഇയാൾ വെട്ടിപ്പരിക്കേൽപ്പിച്ചു. സംഭവമറിഞ്ഞെത്തിയ സമീപവാസികളെ ഇയാൾ മഴുകാട്ടി ഭീഷണിപ്പെടുത്തി. ആക്രമിക്കാനും ശ്രമിച്ചു. പൊലീസ് എത്തി കീഴ്‌പ്പെടുത്തിയാണ് കസ്റ്റഡിയിലെടുത്തത്. ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരുന്ന സുനന്ദ ഇന്നലെ വീട്ടിലെത്തി. നക്ഷത്രയുടെ അമ്മ വിദ്യ മൂന്നുവർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. പത്തിയൂരിൽ വിദ്യയുടെ വീട്ടുവളപ്പിലായിരുന്നു നക്ഷത്രയുടെയും സംസ്‌കാരം.
ശ്രീമഹേഷ് റിമാൻഡിലായതിന് പിന്നാലെ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. മാവേലിക്കര സബ് ജയിലിലെ ബാത്ത് റൂമിൽ ഇന്നലെ വൈകിട്ട് 6.45ന് ബ്ലേഡ് കൊണ്ട് കഴുത്തും ഇടതു കൈത്തണ്ടയും മുറിക്കുകയായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ പറയുന്നത്.
ജയിൽ ഓഫീസിൽ ഫോട്ടോസ്റ്റാറ്റ് എടുക്കാനുള്ള പേപ്പർ കട്ട് ചെയ്യാനായി വച്ചിരുന്ന ബ്ലേഡ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഇയാൾ കരസ്ഥമാക്കുകയായിരുന്നു. ഓഫീസിൽ പരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു ഇത്. ആശുപത്രിയിൽ ഡോക്ടർമാരോട് ഇയാൾ ഇക്കാര്യം സമ്മതിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |