മുൻ മന്ത്രിയും മുതിർന്ന സിപിഐ നേതാവുമായ സി.ദിവാകരന്റെ ആത്മകഥ 'കനൽ വഴികളിലൂടെ' മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്‌തത് ദിവസങ്ങൾക്ക് മുൻപാണ്. കേരളത്തിൽ ഏറെ രാഷ്‌ട്രീയ കോളിളക്കം സൃഷ്‌ടിച്ച വിവിധ കേസുകളെക്കുറിച്ചും അവയിൽ പ്രമുഖ നേതാക്കളടക്കം സ്വീകരിച്ച നിലപാടിനെക്കുറിച്ചും തുറന്നെഴുത്തുകളും വെളിപ്പെടുത്തലുകളുമാണ് പുസ്‌തകം പുറത്തുവന്നതിന് പിന്നാലെ അടുത്തദിവസങ്ങളിൽ ഉണ്ടായത്. ഇക്കാര്യങ്ങളെക്കുറിച്ചും ഒപ്പം തന്റെ ജീവിതാനുഭവങ്ങളെക്കുറിച്ചും വ്യക്തമാക്കുകയാണ് സി.ദിവാകരൻ കൗമുദി ടി.വിയുടെ 'സ്‌ട്രെയിറ്റ് ലൈനി'ലൂടെ.
ആത്മകഥ എന്നത് തന്റെ രക്തമാണ്, തന്റെ ജീവരക്തം അതിൽ ഒഴുകിയിട്ടുണ്ട് എന്ന് ദിവാകരൻ വ്യക്തമാക്കുന്നു. തന്റെ രാഷ്‌ട്രീയ ജീവിതം എന്നത് യാദൃശ്ചികതയാണ്. 60 വയസിന് ശേഷമാണ് ആദ്യമായി പാർലമെന്ററി രംഗത്തെത്തിയത്. അതിന് ശക്തമായ പിന്തുണ ലഭിച്ചത് അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന വെളിയം ഭാർഗവനിൽ നിന്നാണ്. ഏറെ എതിർപ്പുകളെ അതിജീവിച്ചാണ് മത്സരരംഗത്തെത്തിയത്. പാർട്ടി സെക്രട്ടറിമാരിൽ ഏറ്റവും തന്റേടിയും കരുത്തനുമായി തനിക്ക് തോന്നിയത് വെളിയം ഭാർഗവനെയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളായാൽ നട്ടെല്ലും തന്റേടവും വേണം, അത്തരമൊരാളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യായമെന്ന് തനിക്ക് തോന്നുന്ന കാര്യങ്ങൾ നടത്താൻ അധികാരവും തന്റേടവും അദ്ദേഹം എപ്പോഴും പ്രകടമാക്കിയതായി സി.ദിവാകരൻ പറയുന്നു.
വ്യാജരേഖ, മാർക്ക് ലിസ്‌റ്റ് വിവാദങ്ങളിൽ തന്റെ അഭിപ്രായവും സി.ദിവാകരൻ വ്യക്തമാക്കുന്നുണ്ട്.യുവജനങ്ങളുടെ ഇത്തരം കാര്യങ്ങളിൽ ഇടത് രാഷ്‌ട്രീയ നേതൃത്വം ഗൗരവതരമായി ഇടപെടണം. തങ്ങളുടെ ചെറുപ്പകാലത്ത് അന്ന് മുതിർന്ന നേതാക്കളായ എം.എൻ ഗോവിന്ദൻ നായർ. സി.അച്യുതമേനോൻ എന്നിവരെല്ലാം ഇടപെട്ടിരുന്നു. കൃത്യമായി ഗൈഡ് ചെയ്‌താൽ രാഷ്‌ട്രീയ രംഗത്ത് നല്ല സമ്പത്താണ് യുവജനങ്ങളെന്നും സി.ദിവാകരൻ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |