SignIn
Kerala Kaumudi Online
Thursday, 25 April 2024 8.35 PM IST

അമ്പൂരി രാഖി വധം, കാമുകനടക്കം 3 പ്രതികൾക്കും ജീവപര്യന്തം കഠിനതടവ്

kk

 നാല് ലക്ഷം വീതം പിഴയും ശിക്ഷ

 പ്രതികളിൽ രണ്ടുപേർ സഹോദരങ്ങൾ

തിരുവനന്തപുരം: നെയ്യാറ്റിൻകര തിരുപുറം പുത്തൻകട ജോയിഭവനിൽ രാജന്റെ മകൾ രാഖിമോളെ (30) അതിക്രൂരമായി കൊലപ്പെടുത്തി വീട്ടുവളപ്പിൽ കുഴിച്ചിട്ട കേസിൽ സഹോദരങ്ങൾ അടക്കം മൂന്ന് പ്രതികൾക്കും ജീവപര്യന്തം കഠിനതടവും മൂന്ന് ലക്ഷം രൂപ വീതം പിഴയും ശിക്ഷിച്ചു. തെളിവു നശിപ്പിച്ചതിന് അഞ്ചുവർഷം കഠിനതടവും ഒരുലക്ഷം വീതം പിഴയും വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ ആറുമാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.

അമ്പൂരി തട്ടാമുക്ക് അശ്വതിഭവനിൽ രാജപ്പൻനായരുടെ മകൻ ഇന്ത്യൻ ആർമിയിൽ ഡ്രൈവറായിരുന്ന അഖിൽ ആർ.നായർ (24), ഇയാളുടെ സഹോദരൻ രാഹുൽ ആർ.നായർ (27), ഇവരുടെ സുഹൃത്ത് അമ്പൂരി തട്ടാൻമുക്ക് ആദർശ് ഭവനിൽ സുരേന്ദ്രൻ നായരുടെ മകൻ ആദർശ് നായർ (23) എന്നിവരെയാണ് ശിക്ഷിച്ചത്. തിരുവനന്തപുരം ആറാം അഡി. സെഷൻസ് ജഡ്‌ജി കെ.വിഷ്‌ണുവാണ് ശിക്ഷ വിധിച്ചത്. രാഖിമോളുടെ ആശ്രിതർക്ക് ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയിൽ നിന്ന് നഷ്‌ടപരിഹാരം നൽകണമെന്നും ഉത്തരവിട്ടു.

2019 ജൂൺ 21നായിരുന്നു സംഭവം. ഒന്നാം പ്രതി അഖിൽ ആർമിയിൽ ജോലി ചെയ്യവേ കളമശേരിയിൽ സ്വകാര്യ കേബിൾ കമ്പനിയിൽ ജോലി നോക്കിയിരുന്ന രാഖിയെ മിസ്ഡ് കാളിലൂടെ പരിചയപ്പെട്ടു. തുടർന്ന് ഇരുവരും പ്രണയത്തിലായി. അഖിൽ വിവാഹ വാഗ്ദാനവും നൽകി.

അതിനിടെ അഖിൽ അന്തിയൂർക്കോണം സ്വദേശിയായ യുവതിയുമായി പ്രണയത്തിലായി. രാഖിയെ ഒഴിവാക്കി അവരുമായി വിവാഹ നിശ്ചയം നടത്തി. ഇതിന്റെ ഫോട്ടോകൾ അഖിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോഴാണ് രാഖി ഇക്കാര്യം അറിയുന്നത്. വിവാഹം മുടക്കുമെന്ന് രാഖി പറഞ്ഞതിന്റെ വിരോധത്തിലാണ് കൊലപ്പെടുത്തിയത്.

താൻ അമ്പൂരിയിൽ നിർമ്മിക്കുന്ന പുതിയ വീട് കാണിക്കാമെന്നു പറഞ്ഞ് രാഖിയെ അഖിൽ വിളിച്ചുവരുത്തുകയായിരുന്നു. സുഹൃത്തിന്റെ കാറിൽ അവിടേക്ക് പോകുന്നതിനിടെ തട്ടാമുക്കിൽ കാത്തുനിന്ന രാഹുലും ആദർശും കയറി. തുടർന്ന് കാറിൽവച്ച് രാഖിയെ കൊലപ്പെടുത്തി അമ്പൂരിയിലെ വീട്ടുവളപ്പിൽ കുഴിച്ചുമൂടി എന്നാണ് കേസ്.

സംഭവശേഷം അഖിൽ ജോലിസ്ഥലമായ ലഡാക്കിലും ആദർശും രാഹുലും ഗുരുവായൂരിലേക്കും ഒളിവിൽ പോയി. മകളെ കാണാനില്ലെന്ന് കാണിച്ച് രാഖിയുടെ പിതാവ് പൂവാർ പൊലീസിൽ നൽകിയ പരാതിയിലാണ് കൊലപാതകത്തിന്റെ ചുരുളഴി‌ഞ്ഞത്.

സീറ്റ് ബെൽറ്റ് മുറുക്കി

കൊന്നു, ഉപ്പിട്ട് കുഴി മൂടി

 കാറിന്റെ മുൻവശത്തെ ഇടതുസീറ്റിലിരുന്ന രാഖിയെ സീറ്റ് ബെൽറ്റ് ഉപയോഗിച്ച് അഖിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

 രാഖിയുടെ നിലവിളി പുറത്ത് കേൾക്കാതിരിക്കാൻ രാഹുൽ കാറിന്റെ എൻജിൻ ഇരപ്പിച്ച് വലിയ ശബ്‌ദമുണ്ടാക്കി

 മൂവരും ചേർന്ന് മൃതദേഹം അഖിലിന്റെ പുതിയ വീടിനോടു ചേർന്ന റബർ പുരയിടത്തിൽ നേരത്തെ തയ്യാറാക്കിയിരുന്ന കുഴിയിൽ വച്ചു

 വസ്ത്രങ്ങൾ മാറ്റിയശേഷം ഉപ്പ് വിതറി മണ്ണിട്ടുമൂടി വൃക്ഷത്തൈകൾ വച്ചു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAKHI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.