നീലേശ്വരം: മഹാരാജാസ് കോളേജിന്റെ വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് മുൻ
എസ്.എഫ്.ഐ നേതാവ് കെ.വിദ്യ ഗസ്റ്റ് അദ്ധ്യാപിക നിയമനം നേടിയ കരിന്തളം ഗവ. കോളേജിൽ നീലേശ്വരം പൊലീസ് തെളിവെടുപ്പിനെത്തി. കോളേജ് പ്രിൻസിപ്പൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണിത്.
താൽക്കാലിക അദ്ധ്യാപിക നിയമനത്തിന് വിദ്യ സമർപ്പിച്ച രേഖകളും ഇന്റർവ്യൂ സംബന്ധമായ വിവരങ്ങളും പൊലീസ് പരിശോധിച്ചു. നീലേശ്വരം സി.ഐ കെ.പ്രേംസദന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിൻസിപ്പൽ ഇൻചാർജ് ഡോ.ജെയ്സൺ ബി.ജോസഫിൽ നിന്ന് മൊഴിയെടുത്തു. ഇന്റർവ്യൂ ബോർഡ് അംഗങ്ങളിൽ നിന്നും കോളേജിലെ മറ്റ് ജീവനക്കാരിൽ നിന്നും തെളിവെടുക്കും. ഐ.പി.സി 465, 468, 471, 420 എന്നീ വകുപ്പുകൾ പ്രകാരം വ്യാജരേഖ ചമയ്ക്കൽ, ഗുഢാലോചന, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി വിദ്യയ്ക്കെതിരെ കേസെടുക്കും.
2022 ജൂൺ മുതൽ 2023 മാർച്ച് വരെയാണ് വിദ്യ കരിന്തളം കോളേജിൽ മലയാളം ഗസ്റ്റ് ലക്ചററായി
പ്രവർത്തിച്ചത്. വിദ്യക്കെതിരെ ആരോപണം ഉയർന്നതിനെത്തുടർന്ന് കോളേജിന്റെ അടിയന്തര അക്കാഡമിക് കൗൺസിൽ ചേർന്ന് വിദ്യയുടെ സർട്ടിഫിക്കറ്റിന്റെ ആധികാരികത പരിശോധിക്കാൻ മഹാരാജാസ് കോളേജിന് അയച്ചുകൊടുക്കുകയായിരുന്നു. സർട്ടിഫിക്കറ്റ് വ്യാജമെന്ന് മഹാരാജാസ് കോളേജ് അധികൃതർ വ്യക്തമാക്കിയതോടെയാണ്, കരിന്തളം ഗവ. കോളേജും നിയമ നടപടിയിലേക്ക് നീങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |