തിരുവനന്തപുരം: രാഖിമോളുടെ തിരോധാനവും തുടർന്ന് നടന്ന അന്വേഷണത്തിലെ കണ്ടെത്തലുകളും നെയ്യാറ്റിൻകര തിരുപുറം പുത്തൻകട നിവാസികൾക്കുണ്ടായ ഞെട്ടൽ ചെറുതല്ല.നാടിനെയാകെ ഞെട്ടിച്ച കേസിന്റെ അവസാനമാണ് ഇന്നലെ പുറത്തുവന്ന കോടതിവിധി. രാഖിയെ വഞ്ചിച്ച് മറ്റൊരു പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ച അഖിൽ ആർ.നായർ തന്റെ കല്യാണം മുടക്കാൻ രാഖിയെത്തുമോയെന്ന ഭയത്തിലാണ് കൊലപാതകം നടത്തിയത്.കൊലപാതകം നടന്ന് മൂന്ന് വർഷം തികയുന്നതിന് ഒരാഴ്‌ച മുന്നേവന്ന കോടതിവിധി രാഖിയുടെ കുടുംബത്തിന് ലഭിച്ച നീതികൂടിയാണ്. പ്രതികൾ ശിക്ഷിക്കപ്പെട്ടെങ്കിലും രാഖിയുടെ വേർപാട് ഉൾക്കൊളളാൻ ഇപ്പോഴും വീട്ടുകാർക്കും ബന്ധുക്കൾക്കും സാധിച്ചിട്ടില്ല.
എറണാകുളത്തെ സ്വകാര്യ ചാനലിലെ ബ്രോഡ്ബാൻഡ് വിഭാഗത്തിൽ ജോലി ചെയ്‌തിരുന്ന രാഖി 2019 ജൂൺ 18നാണ് അവധിക്ക് നാട്ടിലെത്തിയത്.കൃത്യം നടന്ന ദിവസമായ 21ന് എറണാകുളത്തേക്ക് മടങ്ങാനായി വീടുവിട്ട രാഖിയെ അഖിൽ അനുനയ രൂപത്തിലാണ് നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ വിളിച്ചുവരുത്തിയത്. അമ്പൂരിയിലെത്തിച്ച് നടത്തിയ കൊലപാതകത്തിന് ശേഷം അഖിൽ ജോലിസ്ഥലമായ ലഡാക്കിലും ആദർശും രാഹുലും ഗുരുവായൂരിലേക്കും ഒളിവിൽ പോയി.തന്റെ മകളെ കാണാനില്ലെന്നു കാണിച്ച് രാഖിയുടെ പിതാവ് രാജൻ പൂവ്വാർ പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടത്തിവരവേ ഒരു ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന ആദർശിനെ പൊലീസ് പിടികൂടി നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.ആദർശിന്റെ കുറ്റസമ്മത മൊഴിയിലാണ് ഒന്നും രണ്ടും പ്രതികളായ അഖിലും രാഹുലും പൊലീസിന്റെ കസ്റ്റഡിയിലാകുന്നത്. 94 സാക്ഷികളെയാണ് കേസിൽ പ്രോസിക്യൂഷൻ വിസ്‌തരിച്ചത്. 92 തൊണ്ടിമുതലുകളും 178 രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.ആദർശിന്റെ ശസ്ത്രക്രിയ നടത്തിയ മെഡിക്കൽ കോളേജിലെ ഡോക്ടർ തങ്കരാജിനെ പ്രതിഭാഗം സാക്ഷിയായി വിസ്‌തരിച്ചിരുന്നു. 15 രേഖകളും പ്രതിഭാഗം ഹാജരാക്കി.
കോടതിയിൽ പ്രതികൾ വിതുമ്പി
ശിക്ഷയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് 'ഞങ്ങൾ സഹോദരന്മാരാണന്നും അച്ചൻ വാഹനാപകടത്തെ തുടർന്ന് ഒരുവശം തളർന്ന് കിടപ്പിലാണെന്നും മറ്റാരും സംരക്ഷിക്കാനില്ലെന്നും' അഖിലും രാഹുലും വിതുമ്പിക്കൊണ്ട് പറയുന്നുണ്ടായിരുന്നു. 'അച്ഛന്റെ മരണത്തെ തുടർന്ന് അമ്മ മാത്രമേയുളളൂവെന്നും അവരെ സംരക്ഷിക്കാൻ മറ്റാരും ഇല്ലെന്നും' ആദർശും കരഞ്ഞുകൊണ്ട് പറഞ്ഞു. പ്രതികളുടെ കുറ്റകൃത്യം പൈശാചികമായിരുന്നുവെന്നും പ്രതികൾ ദയ അർഹിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |