SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.50 PM IST

ആദ്യം നായശല്യം ഇല്ലാതാക്കട്ടെ

photo

തെരുവുനായ ശല്യം ഏറ്റവും രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നാണു കേരളം. നായകടിയേറ്റ് ആയിരക്കണക്കിനാളുകൾ ചികിത്സ തേടുന്നു. അവരിൽ പിഞ്ചുകുഞ്ഞുങ്ങൾ മുതൽ പ്രായാധിക്യമുള്ളവർ വരെയുണ്ട്. പേയില്ലാത്ത നായ കടിച്ചാലും അവയുടെ സ്പർശനത്താൽ നേരിയ പോറലേറ്റാലുമെല്ലാം പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്ന് ജനങ്ങൾക്കറിയാം. സർക്കാർ ആശുപത്രികളിൽ ഈ കുത്തിവയ്പ് സൗജന്യമായതിനാൽ സ്വമനസ്സാലേതന്നെ പ്രതിരോധ കുത്തിവയ്പെടുക്കാൻ ആളുകൾ എത്തിക്കൊള്ളും. കുത്തിവയ്പെടുത്തിട്ടും പേയിളകി രോഗി മരണമടഞ്ഞ ദാരുണസംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വാക്സിന്റെ പരാജയമല്ല അതു കൈകാര്യം ചെയ്യുന്നതിൽ സംഭവിക്കുന്ന ഗുരുതരവീഴ്ചകളാണ് ഇത്തരത്തിലൊരു സാഹചര്യമുണ്ടാകാൻ കാരണം. ഏതായാലും ഓരോ വർഷവും നായകടിയേറ്റും അവ മൂലമുണ്ടാകുന്ന മറ്റ് പരിക്കുകളേറ്റും ആയിരക്കണക്കിനുപേർ പ്രതിരോധ കുത്തിവയ്പെടുക്കാൻ സർക്കാർ ആശുപത്രികളിലെത്താറുണ്ട്. പരസ്യവിപണിയിൽനിന്ന് വാക്സിൻ വാങ്ങി സ്വകാര്യ ആശുപത്രിയിൽ പോയി കുത്തിവയ്പ് എടുക്കുന്നവരുമുണ്ട്. വാക്സിൻ ചെലവ് സ്വയം വഹിക്കാൻ കഴിയുന്നവരാണ് ഈ വിഭാഗത്തിൽ വരുന്നത്.

നായശല്യം നിയന്ത്രിക്കാൻ തദ്ദേശസ്ഥാപനങ്ങൾ ഫലപ്രദമായ നടപടികളൊന്നും സ്വീകരിക്കാത്ത പശ്ചാത്തലത്തിൽ കടിയേൽക്കുന്നവർ നേരെ ആശുപത്രികളിൽ പോയി കുത്തിവയ്പെടുക്കുകയാണു ചെയ്യാറുള്ളത്. അതിൽ വലിപ്പച്ചെറുപ്പമൊന്നുമില്ല. ഇപ്പോഴിതാ ആന്റിറാബിസ് വാക്സിൻ സൗജന്യമായി നല്‌കുന്നത് നിറുത്തലാക്കാൻ ആരോഗ്യവകുപ്പ് ആലോചിക്കുകയാണത്രെ. സൗജന്യ കുത്തിവയ്പ് ദാരിദ്ര്യ‌രേഖയ്ക്കു താഴെയുള്ളവർക്കു മാത്രമായി പരിമിതപ്പെടുത്താനാണ് നീക്കം. ബി.പി.എൽ വിഭാഗത്തിനു മുകളിൽ വരുന്നവർ അതിനു ഫീസ് നല്‌കേണ്ടിവരും. കൺസൾട്ടേഷൻ ഒഴികെ എല്ലാത്തരം ചികിത്സയ്ക്കും ഔഷധങ്ങൾക്കും സർക്കാർ ആശുപത്രികൾ ഇപ്പോൾ നിശ്ചിതനിരക്കിൽ ഫീസ് ഈടാക്കാറുണ്ട്. അതിന്റെകൂടെ നായകടിക്ക് പ്രതിരോധ കുത്തിവയ്പിനും ജനങ്ങളിൽനിന്ന് പണം ഈടാക്കുന്നത് ക്രൂരതയാണ്. നാട്ടിലായാലും നഗരത്തിലായാലും തെരുവുനായകളുടെ ആധിക്യം കാരണം ആളുകൾക്ക് സ്വൈരമായി നടക്കാവുന്നില്ല. നായശല്യം നിയന്ത്രിക്കാൻ ചെറുവിരൽ പോലുമനക്കാതെ അവയുടെ കടിയേൽക്കുന്നവരിൽ നിന്ന് കുത്തിവയ്പിന് കണക്കുപറഞ്ഞ് പണം വാങ്ങാനൊരുങ്ങുന്നവർക്ക് ജനങ്ങളോട് ഒരു ബാദ്ധ്യതയുമില്ലേ?

ആരോഗ്യവകുപ്പ് നിയമിച്ച വിദഗ്ദ്ധസമിതിയുടെ ശുപാർശയനുസരിച്ചാണത്രെ കുത്തിവയ്പിന് ബി.പി.എൽകാരല്ലാത്തവരിൽനിന്ന് പണം ഈടാക്കാനുള്ള നീക്കം. വിദഗ്ദ്ധസമിതിയുടെ ഈ പിന്തിരിപ്പൻ ശുപാർശ ഏറ്റവും മഹത്തരമെന്നു ഉദ്ഘോഷിച്ച് നടപ്പാക്കാനൊരുങ്ങുന്ന ആരോഗ്യമന്ത്രി ഇതിലൂടെ സർക്കാരിന് എന്തു സാമ്പത്തിക നേട്ടമുണ്ടാക്കാമെന്നാണ് കരുതുന്നത്. ഇവിടെ ഒരാൾപോലും പേവിഷബാധയേറ്റ് ദാരുണ മരണത്തിനിരയാകരുതെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നെങ്കിൽ ദുരുപദിഷ്ടമായ ഈ നീക്കത്തിൽ നിന്ന് ആരോഗ്യവകുപ്പ് പിന്മാറണം. ആന്റിറാബിസ് വാക്സിൻ സൗജന്യമായി നല്‌കുന്നതിലൂടെ സർക്കാരിന് ഒരുവർഷം എത്രകോടി രൂപ ചെലവ് വരുമെന്നുണ്ടെന്നതു സംബന്ധിച്ച് കണക്കുവല്ലതും ഉണ്ടോ? ആവശ്യമില്ലാത്ത കോടിക്കണക്കിനു രൂപയുടെ ഔഷധങ്ങൾ വാങ്ങിക്കൂട്ടി കാലാവധി കഴിയുമ്പോൾ ഒന്നാകെ കൂട്ടിയിട്ടു നശിപ്പിക്കുന്നതിലൂടെ ഉണ്ടാകുന്ന നഷ്ടത്തോളം വരില്ല പേവിഷബാധക്കെതിരായ വാക്സിൻ വാങ്ങുന്നതിന്റെ ചെലവ്. ആവശ്യക്കാർക്കെല്ലാം അതു സൗജന്യമായി നല്‌കുന്നതിലൂടെ സർക്കാർ പാപ്പരാകാനും പോകുന്നില്ല. നായശല്യം നിയന്ത്രിക്കാൻ ആദ്യം നടപടിയെടുക്കട്ടെ. അതുകഴിഞ്ഞുമതി വാക്സിന് വില ഈടാക്കാൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RABBIES VACCINE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.