കൊല്ലം: മസ്റ്ററിംഗ് നടത്താത്തതിന്റെ പേരിൽ പ്രായമേറിയ പെൻഷൻകാരെ വലച്ച് മുന്നറിയിപ്പില്ലാതെ പെൻഷൻ തടയുന്നു. ശരാശരി ആയിരത്തോളം പേരുടെ പെൻഷനാണ് ജില്ലയിൽ മാത്രം എല്ലാമാസവും തടയുന്നത്. മുൻകാലങ്ങളിൽ ജീവിച്ചിരിക്കുന്നുവെന്ന് തെളിയിക്കാനുള്ള മസ്റ്ററിംഗിന് നിശ്ചിത സമയം നൽകുമായിരുന്നു.
എന്നാൽ ഇപ്പോൾ ഒരുതവണ മസ്റ്ററിംഗ് നടത്തി ഒരുവർഷം തികയുമ്പോഴാണ് വീണ്ടും മസ്റ്റർ ചെയ്യേണ്ടത്. പ്രായമേറിയവരിൽ പലരും വീണ്ടും മസ്റ്റർ ചെയ്യേണ്ട തീയതി മറക്കും. പെൻഷനായി ട്രഷറിയിൽ ചെല്ലുമ്പോഴോ സമയം കഴിഞ്ഞിട്ടും ബാങ്ക് അക്കൗണ്ടിൽ പെൻഷൻ തുക വരാതിരിക്കുകയോ ചെയ്യുമ്പോഴാണ് തടഞ്ഞ വിവരം പലരും അറിയുന്നത്. പിന്നീട് മസ്റ്ററിംഗ് നടത്തി ഡയറക്ടറേറ്റിൽ നിന്ന് പണം അനുവദിച്ചാലേ പെൻഷൻ ലഭിക്കൂ.
പെൻഷൻകാരിൽ വലിയൊരു വിഭാഗം നടക്കാനാകാത്തവരും കിടപ്പുരോഗികളുമാണ്. ഇവർ ബന്ധുക്കൾ മുഖേനയാണ് പെൻഷൻ വാങ്ങുന്നത്. എന്നാൽ പെൻഷൻ മുടങ്ങുമ്പോൾ അവശനിലയിലുള്ളവരും ട്രഷറിയിൽ നേരിട്ട് എത്തേണ്ട അവസ്ഥയാണ്. അല്ലെങ്കിൽ ഗസറ്റഡ് ഉദ്യോഗസ്ഥനിൽ നിന്ന് ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
ഒരു എസ്.എം.എസ് അയച്ചൂടേ
എല്ലാ പെൻഷൻ അക്കൗണ്ടുകളിലും ഫോൺ നമ്പർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മസ്റ്റർ ചെയ്യേണ്ട തീയതി ഈ ഫോൺ നമ്പരിൽ എസ്.എം.എസായോ മറ്റേതെങ്കിലും വഴിയോ അറിയിച്ചാൽ ഓരോ മാസവും ആയിരങ്ങൾ നേരിടുന്ന ബുദ്ധിമുട്ടിന് പരിഹാരമാകും. പക്ഷെ അധികൃതർ അതിന് തയ്യാറാകുന്നില്ല.
പിന്നിൽ ചെലവ് ചുരുക്കൽ
മുന്നറിയിപ്പ് നൽകാതെ പെൻഷൻ തടയുന്നതിന് പിന്നിൽ ചെലവ് ചുരുക്കുകയെന്ന എന്ന ലക്ഷ്യമാണെന്ന് പെൻഷൻകാർ പറയുന്നു. എല്ലാ ജില്ലകളിലും ശരാശരി ആയിരം പേരുടെ പെൻഷൻ പ്രതിമാസം തടയുമ്പോൾ കോടികളാണ് സർക്കാരിന്റെ ചെലവിൽ കുറവ് വരുന്നത്. എന്നാൽ ഇതുമൂലം അവശരായ പെൻഷൻകാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് സർക്കാർ പരിഗണിക്കുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |