പുൽപ്പള്ളി: പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവും ബാങ്ക് പ്രസിഡന്റുമായിരുന്ന കെ.കെ അബ്രഹാമിന്റെ പുൽപ്പള്ളിയിലെ വീട്ടിലും സഹകരണ ബാങ്കിലും ഇ.ഡി റെയ്ഡ്. ഇന്നലെ രാവിലെ ആരംഭിച്ച റെയ്ഡ് വൈകിട്ട് വരെ നീണ്ടു. കേസിൽ ഉൾപ്പെട്ട മുൻ ബാങ്ക് സെക്രട്ടറി കെ.ടി.രമാദേവിയുടെ മീനങ്ങാടിയിലെ വീട്ടിലും തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ സജീവൻ കൊല്ലപ്പള്ളിയുടെ പുൽപ്പള്ളിയിലെ വീട്ടിലും വായ്പാ വിഭാഗം ഉദ്യോഗസ്ഥനായിരുന്ന പി.യു.തോമസിന്റെ വീട്ടിലും പരിശോധന നടത്തി.
എട്ടരക്കോടിയുടെ വായ്പാ തട്ടിപ്പ് നടത്തിയതായി നേരത്തെ പരിശോധനകളിൽ വ്യക്തമായിരുന്നു. തട്ടിപ്പിൽ കുരുങ്ങിയ കർഷകൻ പുൽപ്പള്ളി കേളകവല ചെമ്പകമൂല രാജേന്ദ്രൻ നായർ ജീവനൊടുക്കിയിരുന്നു. കെ.കെ.അബ്രഹാം, കെ.ടി.രമാദേവി എന്നിവർ വായ്പാത്തട്ടിപ്പിൽ അറസ്റ്റിലായി മാനന്തവാടി ജില്ലാ ജയിലിൽ റിമാൻഡിലാണ്. കെ.പി.സി.സി ജനറൽ സെക്രട്ടറിയായിരുന്ന അബ്രഹാം തുടർന്ന് സ്ഥാനം രാജിവച്ചിരുന്നു. 2016 മുതൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്ക് ഭരിക്കുന്നത്.
ആത്മഹത്യ ചെയ്ത രാജേന്ദ്രന് 76,000 രൂപ മാത്രമാണ് വായ്പ ലഭിച്ചത്. എന്നാൽ ബാങ്ക് ഭരണസമിതിയിലെ ചിലർ രാജേന്ദ്രന്റെ വസ്തു ഈടുവച്ച് വൻതുക തട്ടിയെടുക്കുകയായിരുന്നു എന്നാണ് കുടുംബത്തിന്റെ പരാതി.
ആത്മഹത്യക്കുറിപ്പ് കണ്ടെത്തി
വായ്പ തട്ടിപ്പിനെ തുടർന്ന് ആത്മഹത്യ ചെയ്ത കർഷകൻ രജേന്ദ്രൻ നായരുടെ ആത്മഹത്യാ കുറിപ്പ് വീട്ടിൽ നിന്ന് കണ്ടെത്തി. പൊലീസ് നിർദ്ദേശത്തെ തുടർന്ന് ഇന്നലെ വീട്ടുകാർ നടത്തിയ തെരച്ചിലിൽ അലമാരയിലെ തുണികൾക്കിടയിൽ നിന്നാണ് കണ്ടെത്തിയത്. മരണത്തിന് ഉത്തരവാദികളായവരുടെ പേരുകൾ കുറിപ്പിലുണ്ട്. സജീവൻ കൊല്ലപ്പള്ളി, കെ.കെ.അബ്രഹാം, സുജാത ദിലീപ്, കെ.ടി.രമാദേവി എന്നിവരുടെ പേരുകളാണുള്ളത്. ഇവർ ചതിച്ചതാണെന്ന് വ്യക്തമാക്കുന്ന കുറിപ്പിൽ 70,000 രൂപ മാത്രമാണ് കടമുള്ളതെന്ന് പറയുന്നു. കുറിപ്പ് പൊലീസിന് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |