മാഞ്ചസ്റ്റർ സിറ്റി -ഇന്റർ മിലാൻ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ ഇസ്താംബുളിൽ രാത്രി 12.30 മുതൽ
ഇസ്താംബുൾ :ആരാകും ഇക്കുറി യൂറോപ്പിന്റെ ഫുട്ബാൾ രാജാക്കന്മാർ. ഇംഗ്ളീഷ് പ്രിമിയർ ലീഗിലും എഫ്.എപ്പിലും മുത്തമിട്ട ഇംഗ്ളീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയുടെ സീസണിലെ മൂന്നാം കിരീടധാരണം ഇസ്താംബുളിൽ നടക്കുമോ?, അതോ ഇറ്റാലിയൻ കരുത്തിന്റെ ഇടിമുഴക്കമായി ഇന്റർ മിലാൻ മാറുമോ?... ആരാധകരുടെ കാത്തിരിപ്പിന് വിരാമമാകാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഇന്ത്യൻ സമയം ഇന്ന് രാത്രി 12.30 മുതൽ തുർക്കിയിലെ ഇസ്താംബുളിലാണ് യൂറോപ്യൻ ക്ളബ് ഫുട്ബാളിന്റെ രാജാക്കന്മാരെ തിരഞ്ഞെടുക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയും ഇന്റർ മിലാനും ഏറ്റുമുട്ടുന്നത്.
സെമിഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിനെ ഇരുപാദങ്ങളിലുമായി 5-1ന് മറികടന്നാണ് മാഞ്ചസ്റ്റർ സിറ്റി കലാശക്കളിക്ക് ടിക്കറ്റെടുത്തത്. ആദ്യ പാദത്തിൽ 1-1ന് സമനിലയിൽ പിരിഞ്ഞ സിറ്റി രണ്ടാം പാദത്തിൽ റയലിനെ തങ്ങളുടെ തട്ടകത്തിലേക്ക് വിളിച്ചുവരുത്തി 4-0ത്തിന് തോൽപ്പിച്ച് വിടുകയായിരുന്നു. ഇന്റർമിലാനാകട്ടെ സെമിയുടെ ഇരുപാദങ്ങളിലും നഗരവൈരികളായ എ.സി മിലാനെ തോൽപ്പിച്ചെത്തിയവരാണ്. ആദ്യ പാദത്തിൽ 2-0ത്തിനും രണ്ടാം പാദത്തിൽ 1-0ത്തിനുമായിരുന്നു ഇന്ററിന്റെ ജയം.
യൂറോപ്പിലെ ഏറ്റവും മികച്ച ഗോളടിവീരനായ എർലിംഗ് ഹാലാൻഡാണ് സിറ്റിയുടെ ആഗ്നേയാസ്ത്രം. പ്രിമിയർ ലീഗിലെ ഗോളടിക്കണക്കുകൾ തിരുത്തിക്കുറിച്ച് ഹാലാൻഡിന് സെമിയിൽ വലിയ സ്വാധീനം ചെലുതാനായിരുന്നില്ല. സിറ്റിക്ക് വേണ്ടി തന്ത്രങ്ങൾ മെനയുന്നത് ബെൽജിയംകാരനായ കെവിൻ ഡി ബ്രുയാനാണ്. നായകൻ ഇക്കേ ഗുണ്ടോഗൻ,റിയാദ് മഹ്റേസ്,ജൂലിയാൻ അൽവാരേസ്,ഫിൽ ഫോഡൻ, ലാപോർട്ടെ,ഗോളി എഡേഴ്സൺ തുടങ്ങി വമ്പൻ താരങ്ങൾ തന്നെ സിറ്റിക്കുവേണ്ടിയിറങ്ങും.
അർജന്റീനിയൻ താരം ലൗതാരോ മാർട്ടിനെസും ബോസ്നിയൻ താരം എഡിൻ സെക്കോയുമാണ് ഇന്റർ മിലാന്റെ ആക്രമണത്തിന് ചുക്കാൻ പിടിക്കുന്നത്. മദ്ധ്യനിരയാണ് ഇന്റിന്റെ ശക്തികേന്ദ്രം. കലാനോഗ്ളു,ഹെന്റിച്ച് മിഖിത്‌രായൻ,ഡംഫ്രീസ്,ബറേല്ല തുടങ്ങിയവരാണ് മിഡ്ഫീൽഡിലിറങ്ങുന്നത്. ഡാർമിയൻ,അസേർബി,ബസ്റ്റോണി എന്നിവരാണ് പ്രതിരോധത്തിൽ. ആന്ദ്രേ ഒനാനയാണ് വലകാക്കുക.
2
ഇത് രണ്ടാം തവണയാണ് മാഞ്ചസ്റ്റർ സിറ്റി യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിലെത്തുന്നത്. 2020-21 സീസണിലായിരുന്നു ആദ്യം. അന്ന് പക്ഷേ ഫൈനലിൽ ചെൽസിയോട് ഒറ്റ ഗോളിന് തോറ്റു.
6
ഇന്ററിന്റെ ആറാം ചാമ്പ്യൻസ് ലീഗ് ഫൈനൽ.
2010-ലാണ് ഇന്റർ ഇതിന് മുമ്പ് ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിലെത്തിയത്. അന്ന് ബയേൺ മ്യൂണിക്കിനെ തകര്ത്ത് കിരീടവുമായാണ് അവർ മടങ്ങിയത്.
മൂന്നുകിരീടങ്ങളിൽ (1964, 1965, 2010) മുത്തമിട്ട ഇന്റർ രണ്ടുതവണ (1967, 1972) ഫൈനലിൽ തോറ്റിട്ടുമുണ്ട്.
ഗ്രൂപ്പ് റൗണ്ടിൽ റണ്ണർ അപ്പായി ഫിനിഷ് ചെയ്ത ശേഷമാണ് ഇന്റർ മിലാൻ ഫൈനലിൽ എത്തിയിരിക്കുന്നത്. 2018-19 സീസണിൽ ടോട്ടൻഹാമിനും ലിവർപൂളിനും ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ടീമാണ് ഇന്റർ.
രാത്രി 12.30 മുതൽ സോണി ടെൻ ചാനലിൽ ലൈവ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |