സി.ദിവാകരന്റെ ആത്മകഥ 'കനൽ വഴികളിലൂടെ
''തത്കാലം ഞാൻ വിട പറയുന്നു. ഇനിയും ഒരു ജന്മമുണ്ടെങ്കിലന്നും ഞാൻ ഈ ചെങ്കൊടിയുമായി- സി.പി.ഐക്കാരനായി നിങ്ങളോടൊപ്പം ഉണ്ടാകും. 'ലാൽ സലാം സഖാക്കളെ ലാൽ സലാം"
തന്റെ അത്മകഥ 'കനൽ വഴികളിലൂടെ" സി.ദിവാകരൻ ഇങ്ങനെയാണ് എഴുതി അവസാനിപ്പിച്ചിരിക്കുന്നത്. സ്വന്തം ജീവിതത്തിൽ പിന്നിട്ട കനൽ വഴികളെ കുറിച്ച് പറഞ്ഞു തുടങ്ങിയ ആത്മകഥ പുസ്തക രൂപത്തിലിറങ്ങിയതോടെ മറ്റ് പലർക്കും പൊള്ളുന്നതാണ് രാഷ്ട്രീയ കേരളം കണ്ടത്. പ്രകാശനത്തിനു മുമ്പു തന്നെ വിവാദത്തിന്റെ തീപ്പൊരി ചിതറിത്തുടങ്ങിയിരുന്നു.
മറവിയുടെ ചാരം മൂടിക്കിടന്ന കനലുകളെ ഊതി ചുവപ്പിച്ച് പുറത്തെടുക്കുകയാണ് സി.ദിവാകരൻ ചെയ്തത്. പ്രമുഖ ട്രേഡ് യൂണിയൻ നേതാവും മുൻമന്ത്രിയും സി.പി.ഐ പാർലമെന്ററി പാർട്ടി നേതാവുമൊക്കെയായിരുന്ന സി.ദിവാകരൻ ഏത് നിലയിലും ചങ്കൂറ്റം പണയം വയ്ക്കാത്ത നേതാവാണെന്ന് പരിചയപ്പെട്ടവർക്കെല്ലാം അറിയാം. ആ അറിവിന് അടിവരയിടുന്നതാണ് ആത്മകഥ.
സോളാർ വിവാദത്തിൽ എൽ.ഡി.എഫ് ആരംഭിച്ച സെക്രട്ടേറിയറ്റ് വളയൽ സമരം പെട്ടെന്ന് അവസാനിച്ചതിന്റെ കാരണം ഇന്നു ദുരൂഹമാണ്. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി രാജിവയ്ക്കുമെന്ന് സമരം നടത്തിയവർ ഉറപ്പിച്ച നിമിഷത്തിലായിരുന്നു സമരം നിലച്ചത്. അത് സി.ദിവാകരൻ ഓർമ്മപ്പെടുത്തുന്നത് ഇങ്ങനെ:
''സമരക്കാരുടെ ആവേശത്തിന് അതിരുകളില്ലായിരുന്നു. സർക്കാർ കാലേകൂട്ടി സെക്രട്ടേറിയറ്റിന് അവധി പ്രഖ്യാപിച്ചു. കേന്ദ്രസർക്കാരിനോട് പട്ടാളത്തിന്റെ സഹായവും അഭ്യർത്ഥിച്ചിരുന്നു. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ പട്ടാളം വന്നിറങ്ങിയത് കണ്ടതോടെ ജനങ്ങൾ കൂടുതൽ ആവേശഭരിതരായി. സമരക്കാരെ അഭിവാദ്യം ചെയ്യാൻ ഇടതുപക്ഷജനാധിപത്യ മുന്നണിയുടെ ദേശീയനേതാക്കളും സെക്രട്ടേറിയറ്റ് നടയിലെത്തി. പൊലീസും പട്ടാളവും വെറുതെ നോക്കി നിന്നു. ഭരണം സ്തംഭിച്ചു. നിർണായക സന്ദർഭം. പെട്ടെന്ന് എനിക്ക് ഒരറിയിപ്പ് കിട്ടി. എ.കെ.ജി സെന്ററിലെത്തണം. ഞാനവിടെ എത്തിയപ്പോൾ സഖാവ് പിണറായി വിജയനും വൈക്കം വിശ്വനും ഇസ്മായിലും പന്ന്യൻ രവീന്ദ്രനും കാത്തിരിക്കുകയായിരുന്നു. 'നമുക്ക് സമരം തത്കാലം നിറുത്തിവയ്ക്കണം. സർക്കാർ ഹൈക്കോടതി ജഡ്ജിയെക്കൊണ്ട് സോളാർ കേസ് അന്വേഷിപ്പിക്കാമെന്ന് സമ്മതിച്ചിരിക്കുന്നു." ഞാൻ എ.കെ.ജി സെന്ററിന്റെ പടികളിറങ്ങി. സമരത്തിന്റെ അന്ത്യനിമിഷങ്ങളിൽ എന്ത് നടന്നുവെന്നതിനെക്കുറിച്ച് ഒന്നും ഞാൻ രേഖപ്പെടുത്തുന്നില്ല...""
വിവാഹ ദിവസത്തെ ഓർത്തുകൊണ്ടാണ് ആത്മകഥ ആരംഭിക്കുന്നത്. അവസാനിക്കുന്നത് ധന്യമായ കുടുംബജീവിതം ലഭിച്ചതിന്റെ സന്തോഷത്തിലും. ഇതിനിടയിൽ കോളേജ് പഠനകാലത്ത് തന്റെ ബാച്ചിലുണ്ടായിരുന്ന കന്യാസ്ത്രീയോട് തോന്നിയ പ്രണയവും. കോളേജ് പഠനകാലത്തെ വൈകാരികമായ ചില അനുഭവങ്ങളും കൂടി പങ്കു വയ്ക്കുന്നു:
'യൂണിവേഴ്സിറ്റി പരീക്ഷയ്ക്ക് ഫീസടയ്ക്കാത്തവരുടെ പേരുകൾ നോട്ടീസിലിട്ടപ്പോൾ ഡിപ്പാർട്ട്മെന്റിൽ നിന്ന് എന്റെ പേര് മാത്രം നോട്ടീസിൽ സ്ഥാനം പിടിച്ചു. ക്ലാസിൽ എല്ലാവരും തിരക്കി. ഇത്തവണ പരീക്ഷയെഴുതുന്നില്ലെന്ന് കള്ളം പറഞ്ഞു. എന്നാൽ എന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്നവരും ബഹുമാനിക്കുന്നവരുമായ പെൺകുട്ടികൾ ഫീസടയ്ക്കാൻ കഴിയാതെ എരിഞ്ഞടങ്ങുന്ന തന്റെ മനസ് കണ്ടെത്തി. അടുത്ത ദിവസം ക്ലാസിലെത്തുമ്പോൾ ക്ലാസിന് പുറത്ത് നിറപുഞ്ചിരിയുമായി ശ്രീകുമാരി തങ്കച്ചിയും വസന്തയും കൃഷ്ണകുമാരിയും. തങ്കച്ചി കടലാസെടുത്ത് നീട്ടി. ഇതാ ദിവാകരന്റെ ഫീസടച്ച രസീത്...പിൽക്കാലത്ത് താനറിഞ്ഞത്, തങ്കച്ചിയുടെ സ്വർണവളകൾ പണയപ്പെടുത്തി കിട്ടിയ പണമാണ് പരീക്ഷാഫീസായി അടച്ചത് എന്നാണ് ".
കുട്ടിക്കാലം മുതൽ ജീവതത്തിന്റെ കയ്പ്നീര് കുടിച്ചു തന്നെയാണ് സി.ദിവാകരൻ വളർന്നത്. തിരിച്ചടികളെ നേരിട്ടു തന്നെയാണ് രാഷ്ട്രീയത്തിൽ ചുവടുറപ്പിച്ചത്. പുസ്തകത്തിന്റെ അവതാരികയിൽ കെ.ജയകുമാർ എഴുതി അവസാനിപ്പിച്ചത് ശരിവയ്ക്കുന്നതാണ് വായനാനുഭവം: ''തിക്താനുഭവങ്ങളുടെ കനലിൽ ചവിട്ടി നടന്നതിന്റെ ഓർമ്മപ്പൊള്ളലുകൾ ഒരിക്കലും ഉണങ്ങാത്ത മനസുമായി ശുഭാപ്തിവിശ്വാസത്തോടെ ചരിത്രത്തെ അനുധാവനം ചെയ്ത ഈ നേതാവിനോട് ഈ പുസ്തകം വായിച്ചവസാനിക്കുമ്പോൾ വാനയക്കാർക്കും പറയാൻ തോന്നും 'ലാൽ സലാം."
(പ്രസാധകർ:പ്രഭാത് ബുക്ക്ഹൗസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |