തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലേക്ക് ആവശ്യമായ കൂറ്റൻ ക്രെയിനുകൾ സംസ്ഥാനത്തേക്ക് എത്തിക്കുന്നതിന്റെ ചർച്ചകൾ ചൈനയിലെ സെഡ് പി.എം.സി കമ്പനിയുമായി വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (വിസിൽ) ആരംഭിച്ചു.ക്രെയിനുകളുടെ ഡിസൈൻ,വില,മറ്റ് സാങ്കേതികവശങ്ങൾ എന്നിവ സംബന്ധിച്ചാണ് ചർച്ച നടക്കുന്നത്.ഓൺലൈനായി നടക്കുന്ന ചർച്ചകൾ പൂർത്തിയായ ശേഷമാകും ചൈനയിലേക്ക് വിസിൽ സി.ഇ.ഒ ഡോ.ജയകുമാർ യാത്രതിരിക്കുക. അദാനി ഗ്രൂപ്പിലെ സാങ്കേതിക വിദദ്ധരും അദ്ദേഹത്തിനൊപ്പം ചൈനയിലുണ്ടാകുമെന്നാണ് വിവരം.
മേയ് മാസത്തിൽ ക്രെയിനുകൾ വാങ്ങുന്നതിനുളള ചൈന സന്ദർശനവുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവിറങ്ങിയിരുന്നെങ്കിലും കമ്പനിയുമായുളള ആശയവിനിമയം തുടങ്ങാത്തതാണ് സന്ദർശനം നീണ്ടത്. 3 കപ്പലുകളിലായി ക്രെയിനുകൾ ഒരുമിച്ചെത്തിച്ച് ഉദ്ഘാടനം ഒക്‌ടോബറിൽ നടത്താനാണ് ആലോചന.ആഗസ്റ്റിലാകും ക്രെയിനുകളുമായി കപ്പൽ ചൈനയിൽ നിന്ന് തിരിക്കുക.ആദ്യം തുറമുഖ മന്ത്രിയുടെ നേതൃത്വത്തിലുളള സംഘമാണ് ചൈനയിലേക്ക് പോകാൻ തീരുമാനിച്ചതെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. ഉപകരണങ്ങൾ വാങ്ങാനായി സെഡ് പി.എം.സി കമ്പനിയുമായി 2018ലാണ് കരാറിൽ ഏർപ്പെട്ടത്. ലോകത്തെ ഏറ്റവും വലിയ കപ്പലിലെ അവസാനത്തെ കണ്ടെയ്‌നറും ഇറക്കിവയ്‌ക്കാൻ സാധിക്കുന്ന അത്യാധുനിക ക്രെയിനുകളാണ് ചൈനയിൽ തയ്യാറായിനിൽക്കുന്നത്. 8 സൂപ്പർ പോസ്റ്റ് പാനാമാക്‌സ് ക്രെയിനുകളും, 24 കാൻഡിലിവർ റെയിൽ മൗണ്ടഡ് ഗാൻട്രി ക്രെയിനുകളുമാണ് ഇതിൽ ഉൾപ്പെടുന്നതെന്ന് കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നു.
പുലിമുട്ട് അവസാനഘട്ടത്തിലേക്ക്
കാലാവസ്ഥ അനുകൂലമാകുന്ന മുറയ്‌ക്കാകും പുലിമുട്ട് നിർമ്മാണം പുനരാരംഭിക്കുക.പുലിമുട്ടിന്റെ തിരയടി ശക്തമായ മുന്നോട്ടുളള ഭാഗത്ത് കരിങ്കല്ല് നിക്ഷേപിക്കുന്ന ദൗത്യമാണ് കാലവർഷത്തോടനുബന്ധിച്ച് ആദ്യം നിറുത്തിയത്. ബാർജുകളിലൂടെ കടലിന്റെ അടിഭാഗത്ത് കല്ല് നിക്ഷേപിക്കുന്ന ജോലിയും പിന്നീട് നിറുത്തി. നിലവിൽ കരയിൽ പുലിമുട്ട് 2250 മീറ്റർ ദൂരം പൂർത്തിയായതായി അധികൃതർ പറഞ്ഞു. കടലിനടിയിൽ 2500 മീറ്ററും പിന്നിട്ടു.കോൺക്രീറ്റ് നിർമ്മിതിയായ അക്രോപോഡ് സ്ഥാപിച്ചുളള പുലിമുട്ട് സംരക്ഷണവും വശത്ത് വലിയ കരിങ്കല്ല് നിക്ഷേപവുമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. അതേസമയം,ബെർത്ത് നിർമ്മാണത്തോടനുബന്ധിച്ച് സ്ലാബ് സ്ഥാപിക്കൽ,ഡ്രജ് ചെയ്‌ത് കരയാക്കിയ ഭാഗത്തെ തുടർനിർമ്മാണം എന്നിവ പുരോഗമിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |