ബംഗളുരു: ഭർത്താവിനെതിരെ യുവതി നൽകിയത് വ്യാജ ബലാത്സംഗ പരാതിയെന്ന് കർണാടക ഹൈക്കോടതി. പിന്നാലെ കേസിലെ തുടർനടപടികൾ സ്റ്റേ ചെയ്തു. യുവതി നിയമം ദുരുപയോഗം ചെയ്തതായി നീരീക്ഷിച്ചതിന് പിന്നാലെയായിരുന്നു നടപടി. യുവാവിനെയും കുടുംബത്തെയും അനാവശ്യമായി കേസിലേയ്ക്ക് വലിച്ചിഴയ്ക്കുകയും അപകീർത്തിപ്പെടുത്തുകയുമാണുണ്ടായതെന്ന് കോടതി നോക്കിക്കണ്ടു. തുടർന്ന് ഇടക്കാല സ്റ്റേ അനുവദിക്കുകയായിരുന്നു.
തന്റെ സമ്മതമില്ലാതെയാണ് വിവാഹം നടന്നതെന്നും ഭർത്താവ് ബലാത്സംഗം ചെയ്തെന്നുമായിരുന്നു യുവതിയുടെ പരാതി. വിവാഹദിനം മദ്യലഹരിയിലായതിനാൽ ഇരുവരും തമ്മിലുണ്ടായ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കണമെന്നും യുവതി കോടതിയെ അറിയിച്ചിരുന്നു. എന്നാൽ കുറ്റാരോപിതനായ യുവാവ് തന്റെ ഭാഗം വെളിപ്പെടുത്തിയതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. പരാതിക്കാരിയുമായി നാല് വർഷമായി പ്രണയത്തിലായിരുന്നുവെന്നും സമ്മതമില്ലാതെയാണ് വിവാഹം കഴിച്ചതെന്ന വാദം തെറ്റാണെന്നും ഇയാൾ കോടതിയെ ബോധിപ്പിച്ചു.
വിവാഹത്തിന് മുൻപ് പരാതിക്കാരിയ്ക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നതായും വാട്ട്സാപ്പ് വഴി വീണ്ടും ഈ ബന്ധം തുടർന്നതാണ് പ്രശ്നങ്ങളിലേയ്ക്ക് നയിച്ചതെന്നുമാണ് യുവാവ് അറിയിച്ചത്. വിവാഹേതര ബന്ധം ചോദ്യം ചെയ്തതോടെ ഭാര്യ പിണങ്ങി വീട് വിട്ട് പോയതായും ഒരു മാസത്തോളം യാതൊരു തരത്തിലും ബന്ധപ്പെടാനായില്ലെന്നും ഇയാൾ കോടതിയെ അറിയിച്ചു. പിന്നാലെയാണ് ബലാത്സംഗക്കുറ്റം അടക്കം ആരോപിച്ച് പരാതി ഫയൽ ചെയ്തത്.
യുവാവുമായി വിവാഹശേഷം കുറച്ചുദിവസം മാത്രം താമസിച്ച യുവതി ബലാത്സംഗക്കുറ്റം ആരോപിക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു. ഭർത്താവിനെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുകയാണ് ഉദ്ദേശ്യമെന്നും കേസിലെ അന്വേഷണം നിർത്തിവെയ്ക്കാനും കോടതി ഇതോടെ നിർദേശിച്ചു. നിയമം ദുരുപയോഗം ചെയ്യുന്നതിൽ വലിയൊരു ഉദാഹരണമാണ് കേസെന്നും കോടതി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |