ന്യൂഡൽഹി: രാജ്യത്തെ സർക്കാർ, സ്വകാര്യ, ഡീംഡ് സ്ഥാപനങ്ങളിലെ ഒരു ലക്ഷത്തിൽപരമുള്ള എം.ബി.ബി.എസ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഏകീകൃത കൗൺസലിംഗ് സംവിധാനം ഏർപ്പെടുത്തുമെന്ന് ദേശീയ മെഡിക്കൽ കമ്മിഷൻ(എൻ.എം.സി) വ്യക്തമാക്കി. കേന്ദ്രവുമായി സംസ്ഥാനങ്ങൾ ധാരണയിൽ എത്തിയാൽ മാത്രമേ നടപ്പാക്കാൻ കഴിയൂ. അതിനാൽ ഈ വർഷം ബാധകമാക്കാൻ സാധ്യതയില്ല. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി മാർച്ചിൽ കത്ത് അയച്ചിരുന്നു. കേരളത്തിന് അനുകൂലനിലപാടാണ്. തമിഴ്നാട് അടക്കം ചില സംസ്ഥാനങ്ങൾ എതിർക്കുകയാണ്.
ജൂൺ രണ്ടിനാണ് എൻ.എം.സി വിജ്ഞാപനം ഇറക്കിയത്. പൊതുകൗൺസലിംഗിനായി ഒരു അതോറിറ്റിയെ സർക്കാർ നിയമിക്കും. എല്ലാ മെഡിക്കൽ ബിരുദ സീറ്റുകളിലേക്കുമുള്ള പ്രവേശന നടപടികൾ അതോറിറ്റിയുടെ കീഴിലാക്കും.
ഏകീകൃത സംവിധാനം വഴിയല്ലാതെ പ്രവേശനം നടത്തുന്ന സംസ്ഥാനത്തിന് ആദ്യം ഒരു കോടി രൂപയോ, കോഴ്‌സിന്റെ മുഴുവൻ ഫീസോ (ഉയർന്ന തുക ഏതോ അത്) പിഴയായി ഈടാക്കുമെന്നും വിജ്ഞാപനത്തിൽ പറയുന്നു. ലംഘനം തുടർന്നാൽ പിഴ ഇരട്ടിയാകും.
#എതിർപ്പുമായി
തമിഴ്നാട്
തങ്ങളുടെ അവകാശം ലംഘിക്കാനുള്ള നീക്കമാണെന്ന് തമിഴ്‌നാട് പറയുന്നു. നീറ്റ് പരീക്ഷയെപ്പോലും എതിർക്കുകയാണ് തമിഴ്നാട്. നിർദ്ദേശങ്ങളിൽ ചർച്ചയ്‌ക്കുശേഷം തീരുമാനമെന്ന് മഹാരാഷ്ട്ര.
എം.എൻ.സി വാദം:
1. നിലവിൽ കേന്ദ്ര, സംസ്ഥാന ക്വോട്ടയ്‌ക്കനുസരിച്ച് പ്രത്യേകമായി നടത്തുന്ന കൗൺസലിംഗ് ഒറ്റഘട്ടമായി നടത്തുകയാണ് ലക്ഷ്യം. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ ലംഘിക്കില്ല. സംവരണം അടക്കം പാലിച്ച് പ്രവേശനം നടത്തും.
2. നിലവിൽ കൗൺസലിംഗ് കേന്ദ്രീകൃതമല്ലാത്തതിനാൽ, പ്രവേശനത്തിന് കാലതാമസം നേരിടുന്നു. പ്രവേശന നടപടികൾ കോടതി കയറുന്നു. ഏകീകൃത സംവിധാനം സുതാര്യത ഉറപ്പാക്കും, ഇടനിലക്കാരെ ഒഴിവാക്കാം.
വെല്ലുവിളി:
കേന്ദ്ര-സംസ്ഥാന ക്വോട്ടയിലെ സീറ്റുകളിൽ ഒന്നിച്ച് പ്രവേശനം നടത്താൻ കഴിയും വിധം സോഫ്‌റ്റ്‌വെയറിൽ മാറ്റം വരുത്തണം. പോരായ്മ സംഭവിച്ചാൽ അർഹതയുള്ളവരുടെ അവസരം നഷ്ടപ്പെടും. ഓപ്‌ഷനുകൾ നൽകുന്നതിലും മറ്റും ആശയക്കുഴപ്പത്തിന് സാദ്ധ്യത.
#നിലവിലെ രീതി
1. എല്ലാ സർക്കാർ കോളേജിലെയും അഖിലേന്ത്യാ ക്വാട്ടയിൽ ഉൾപ്പെടുത്തിയിരിക്കുന്ന 15 % സീറ്റുകളിലും എല്ലാ ഡീംഡ് യൂണിവേഴ്സിറ്റി സീറ്റുകളിലും കേന്ദ്രം അലോട്ട്മെന്റ് നടത്തുന്നു.
2. സർക്കാർ കോളേജുകളിലെ ശേഷിക്കുന്ന 85% സീറ്റുകളിലും സ്വകാര്യ മെഡിക്കൽ കോളേജുകളിലെ എല്ലാ സീറ്റുകളിലും സംസ്ഥാനങ്ങൾ അലോട്ട്മെന്റ് നടത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |