ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യത്തിന് ശ്രമിക്കുന്ന ചൈനയ്‌ക്ക് മുന്നറിയിപ്പുമായി അറബിക്കടലിൽ ഇന്ത്യൻ നാവിക സേനയുടെ അപൂർവ്വ അഭ്യാസ പ്രകടനം. വിമാനവാഹിനിക്കപ്പലുകളായ ഐ.എൻ.എസ് വിക്രമാദിത്യ, ഐ.എൻ.എസ് വിക്രാന്ത് എന്നിവയും യുദ്ധക്കപ്പലുകളും അന്തർവാഹിനികളും 35ഒാളം യുദ്ധ വിമാനങ്ങളും അഭ്യാസ പ്രകടനത്തിൽ പങ്കെടുത്തതായി നാവിക സേന അറിയിച്ചു.
കൊച്ചി കപ്പൽശാലയിൽ നിർമ്മിച്ച് അടുത്തിടെ കമ്മിഷൻ ചെയ്‌ത ഐ.എൻ.എസ് വിക്രാന്ത് പങ്കെടുക്കുന്ന ആഭ്യ മെഗാ അഭ്യാസ പ്രകടനമാണിത്. നിർണായക ഘട്ടങ്ങളിൽ നാവിക സേനയുടെ മികവ് തെളിയിക്കാൻ ലക്ഷ്യമിട്ടാണ് അഭ്യാസത്തിന് രൂപം നൽകിയത്. അടുത്ത കാലത്തൊന്നും സമാനമായ അഭ്യാസം നാവിക സേന നടത്തിയിട്ടില്ല.
വിമാനവാഹിനിക്കപ്പലുകളായ ഐ.എൻ.എസ് വിക്രമാദിത്യയുടെയും ഐഎൻഎസ് വിക്രാന്ത്, കപ്പലുകൾ, അന്തർവാഹിനികൾ എന്നിവയുടെ ഏകോപനവും തടസ്സമില്ലാത്ത പ്രവർത്തനവും ഇന്ത്യയുടെ സമുദ്രസുരക്ഷയിൽ നിർണായകമാണെന്ന് തെളിക്കുന്നതായിരുന്നു ഒാപ്പറേഷനെന്ന് ഇന്ത്യൻ നാവികസേന പറഞ്ഞു.
ഐ.എൻ.എസ് വിക്രാന്ത്, ഐ.എൻ.എസ് വിക്രമാദിത്യ കടലിൽ എവിടെയും ഉപയോഗിക്കാൻ കഴിയുമെന്ന് അഭ്യാസം തെളിയിച്ചതായി നാവിക സേന അറിയിച്ചു. ഉയർന്നുവരുന്ന ഭീഷണികളെ സമയോചിതമായി നേരിടാനും അന്താരാഷ‌്‌ട്ര തലത്തിൽ സമുദ്ര താത്പര്യങ്ങൾ സംരക്ഷിക്കാനും സന്നദ്ധമാണെന്നും തെളിഞ്ഞതായി സേനാ വൃത്തങ്ങൾ പറഞ്ഞു.
അറബിക്കടലിൽ നങ്കൂരമിട്ട തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ് വിക്രാന്തിന്റെ ഡെക്കിൽ കഴിഞ്ഞ ദിവസം മിഗ് -29 കെ യുദ്ധവിമാനം രാത്രി ലാൻഡിംഗ് നടത്തിയിരുന്നു. വെല്ലുവിളി നിറഞ്ഞ രാത്രി ലാൻഡിംഗ് ട്രയൽ നാവികസേനയുടെ മികവും വൈദഗ്ധ്യവും പ്രൊഫഷണലിസവും പ്രകടമാക്കിയതായി നാവികസേന പറഞ്ഞു.
അടുത്ത വർഷം ആദ്യത്തോടെ വിമാനവാഹിനിയുടെ എയർ വിംഗ് പൂർണ ശേഷി കൈവരിക്കും.
മറ്റൊരു നിർണായക പരീക്ഷണത്തിൽ എം.എച്ച് 60 'റോമിയോ' ഹെലികോപ്റ്റർ, കഴിഞ്ഞദിവസം നാവികസേനാ കപ്പലിൽ കന്നി ലാൻഡിംഗ് നടത്തി. കൊച്ചിയിലെ ഐ.എൻ.എസ് ഗരുഡയിൽ നിന്നു പറന്നുയർന്ന ഹെലികോപ്റ്റർ, അറബിക്കടലിൽ നങ്കൂരമിട്ട ഐ.എൻ.എസ് കൊൽക്കത്തയിലാണ് ലാൻഡ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |