കൊച്ചി: വൈത്തിരി ജംഗിൾ പാർക്ക് റിസോർട്ട് ഉടമ അബ്ദുൾ കരിമിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നും മൂന്നും എട്ടും പ്രതികളായ അങ്കമാലി മൂക്കന്നൂർ സ്വദേശി റോണി തോമസ് (32), തൃശൂർ മുപ്ളിയം സ്വദേശി അനിലൻ (32), പറവൂർ മൂത്തകുന്നം സ്വദേശി ടി.എം.സുധീർ (42) എന്നിവർക്ക് വിചാരണക്കോടതി വിധിച്ച ശിക്ഷ റദ്ദാക്കിയ ഹൈക്കോടതി ഇവരെ കുറ്റവിമുക്തരാക്കി. പ്രതികൾക്കെതിരെയുള്ള കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു വിലയിരുത്തി ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇവരെ വിട്ടയച്ചത്.
2006 ഫെബ്രുവരി 11ന് രാത്രി പത്തരയോടെയാണ് അബ്ദുൾ കരിം കൊല്ലപ്പെട്ടത്. ഡ്രൈവറുമൊത്ത് ക്വാളിസ് കാറിൽ കോഴിക്കോട്ടേക്കു പോകുന്നവഴി താമരശേരി ചുരത്തിലെ ഒമ്പതാം ഹെയർപിൻ വളവിൽ വച്ച് പ്രതികൾ കാറിലെത്തി തടഞ്ഞ് ആക്രമിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിലെ ഏഴാം പ്രതിയും അബ്ദുൾ കരീമിന്റെ പാർട്‌ണറുമായിരുന്ന ബാബു വർഗീസ് ആറാം പ്രതി ജോസ് എന്നു വിളിക്കുന്ന ജോസഫുമായി ഗൂഢാലോചന നടത്തി പ്രതികൾക്ക് ക്വട്ടേഷൻ നൽകിയെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. കുറ്റപത്രം നൽകുമ്പോൾ കേസിലെ എല്ലാ പ്രതികളും അറസ്റ്റിലായിരുന്നില്ല. ഇതിനാൽ കുറ്റപത്രം വിഭജിച്ചാണ് വിചാരണ നടത്തിയത്. റോണി, അനിലൻ, സുധീർ എന്നിവർക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച വടകര ജില്ലാ അഡി. സെഷൻസ് കോടതി ജോസഫ് ഉൾപ്പെടെ മറ്റു മൂന്നു പ്രതികളെ വെറുതെ വിട്ടിരുന്നു. ബാബു വർഗീസ് വിചാരണയ്‌ക്കിടെ മരിച്ചു. നാലു പ്രതികൾ ഒളിവിലായിരുന്നു. ശിക്ഷാവിധിക്കെതിരെ റോണിയടക്കം നൽകിയ അപ്പീലുകളാണ് ഹൈക്കോടതി പരിഗണിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |