തിരുവനന്തപുരം: സംവിധായകൻ രാജസേനന് പിന്നാലെ നടൻ ഭീമൻ രഘുവും ബി.ജെ.പി വിട്ട് സി.പി.എമ്മിലേക്ക്. വിദേശത്തു നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തിയാൽ ഉടൻ അദ്ദേഹവുമായി കൂടിക്കാഴ്‌ച നടത്തുമെന്ന് ഭീമൻ രഘു കേരള കൗമുദിയോട് പറഞ്ഞു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തനാപുരത്ത് എൻ.ഡി.എ സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം. ബി.ജെ.പിയുമായി ഇനി ചേർന്ന് പ്രവർത്തിക്കാനാകില്ലെന്നും ജനങ്ങൾക്കിടയിൽ നിന്ന് പ്രവർത്തിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. മനസ് മടുപ്പിക്കുന്ന ധാരാളം അനുഭവങ്ങൾ സംസ്ഥാന ബി.ജെ.പി നേതൃത്വത്തിൽ നിന്നുണ്ടായി. തിരഞ്ഞെടുപ്പ് സമയത്ത് ഒരുപാട് പ്രയാസങ്ങളിലൂടെ കടന്നുപോയി. രാഷ്ട്രീയപ്രവർത്തനം ഏറെ ഇഷ്‌ടപ്പെടുന്നതുകൊണ്ടാണ് ഈ രംഗത്തേക്ക് വന്നത്. എന്നാൽ ബി.ജെ.പി അംഗത്വമെടുത്തതിന് ശേഷം പ്രതീക്ഷിച്ചതല്ല സംഭവിച്ചത്. പിണറായി വിജയനെ വളരെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ എല്ലായ്‌പ്പോഴും പ്രശംസിച്ചിട്ടുണ്ട്. കേരളത്തിന് വേണ്ടി ഒരുപാട് നല്ല കാര്യങ്ങൾ അദ്ദേഹം ചെയ്യുന്നു. അതിന്റെ ഭാഗമാകണമെന്ന് ആഗ്രഹമുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമായി സംസാരിച്ച ശേഷം കൂടുതൽ കാര്യങ്ങൾ പറയും. സി.പി.എം നേതാക്കളുമായി പ്രാഥമിക ചർച്ച നടന്നെന്നും ഭീമൻ രഘു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |