തിരുവനന്തപുരം: ഏപ്രിൽ പത്തിന് മുൻപ് പൂർത്തിയാകേണ്ട അങ്കണവാടി കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധന ജൂൺ ആദ്യവാരം പിന്നിട്ടിട്ടും തുടങ്ങിയിട്ടില്ല. ഇതിനെ തുടർന്ന് 15നകം ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് നൽകാൻ ഉത്തരവിട്ട് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ. മഴക്കാലം ശക്തമാകുന്നതിനു മുൻപ് കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായാണ് പ്രത്യേക പരിശോധന.
സംസ്ഥാനത്തുള്ള അങ്കണവാടികളിലെല്ലാം ഡി.സി.പി.ഒ, സൂപ്പർവൈസർമാർ നേരിട്ടെത്തി പരിശോധന നടത്തി റിപ്പോർട്ട് മെയിലിലയയ്ക്കണമെന്നാണ് ഡയറക്ടറുടെ ഉത്തരവിലുള്ളത്. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാവാത്ത അങ്കണവാടികൾ പ്രവർത്തിപ്പിക്കാൻ പാടില്ലെന്നും അവയുടെ പ്രവർത്തനം സുരക്ഷിതമായ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും നിർദ്ദേശമുണ്ട്. പല അങ്കണവാടികളും ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇത്തരമൊരു നിർദ്ദേശം നൽകിയത്. മികച്ച കെട്ടിടങ്ങളിൽ പ്രവർത്തനം ആരംഭിക്കുന്നതിനായി കെട്ടിടങ്ങളുടെ വാടക വർദ്ധിപ്പിച്ച് വനിതാ ശിശുവികസന വകുപ്പ് ഉത്തരവിറക്കിയിരുന്നു.
സ്വിച്ച് ബോർഡുകളും വൈദ്യുതി ലൈൻ ഉൾപ്പെടെയുള്ള കേബിളുകളും കുട്ടികൾ തൊടാവുന്ന തരത്തിലാകരുത്. അപകടസാദ്ധ്യതയുള്ള മരങ്ങൾ മുറിച്ചു നീക്കണം. കുടിവെള്ള ടാങ്കും മറ്റ് പാത്രങ്ങളും അടച്ച് സൂക്ഷിക്കുന്നുണ്ടെന്നും കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുന്നുണ്ടെന്നും അങ്കണവാടി ജീവനക്കാർ ഉൾപ്പെടെയുള്ളവർ ഉറപ്പാക്കണം. കുട്ടികൾക്ക് മുറിവേൽക്കും വിധത്തിലുള്ളതോ തട്ടി മുറിവേൽക്കാൻ സാദ്ധ്യതയുള്ളതോ ആയ ഒന്നും അങ്കണവാടി പരിസരത്ത് ഉണ്ടാകാൻ പാടില്ലെന്നും ഡയറക്ടറുടെ നിർദ്ദേശത്തിലുണ്ട്. പ്രവേശനോത്സവത്തിനു മുന്നോടിയായി ഉറപ്പാക്കേണ്ട ഫിറ്റ്നസ് പരിശോധനയാണ് ഇപ്പോൾ നടത്തുന്നത്. മേയ് 30നായിരുന്നു അങ്കണവാടികളിൽ പ്രവേശനോത്സവം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |