നെടുമ്പാശേരി: പത്തു മാസത്തെ നൈജീരിയൻ തടവിൽ നിന്ന് മോചിതരായ മലയാളികൾ ഇന്നലെ
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തി. എറണാകുളം മുളവുകാട് സ്വദേശി മിൽട്ടൻ ഡിക്കോത്ത, ഇളംകുളം കുമാരനാശാൻ നഗർ സ്വദേശി സനു ജോസ്, കൊല്ലം സ്വദേശി വിജീഷ് എന്നിവരാണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ വിമാനമിറങ്ങിയത്.
തങ്ങളെ കപ്പലിൽ തന്നെയാണ് തടവിൽ പാർപ്പിച്ചിരുന്നതെന്നും ഏതാനും ദിവസം കഴിഞ്ഞപ്പോൾ നാട്ടിലേക്ക് മടങ്ങിവരാനാകുമെന്ന പ്രതീക്ഷ അസ്തമിച്ചെന്നും ഇവർ പറഞ്ഞു. കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെയും ജനപ്രതിനിധികളുടെയും സഹായമാണ് മടങ്ങിവരാൻ വഴിയൊരുക്കിയത്. കുടുംബത്തെ ഓർത്തായിരുന്നു കൂടുതൽ വിഷമം. എന്നാൽ ഓരോ തവണ ഫോൺ ചെയ്യുമ്പോഴും എല്ലാവരും കൂടെയുണ്ടെന്നും പരിശ്രമങ്ങൾ തുടരുകയാണെന്നുമാണ് വീട്ടിൽ നിന്നും അറിയിച്ചത്. ഇത് ഏറെ ആത്മവിശ്വാസം നൽകിയിരുന്നു.
അന്വേഷണവുമായി സഹകരിച്ചതിനാൽ കപ്പലിൽ തന്നെ തടവിൽ കഴിഞ്ഞാൽ മതിയെന്ന് നൈജീരിയൻ നേവി കോടതിയെ അറിയിച്ചിരുന്നു. 16 ഇന്ത്യക്കാരും എട്ട് ശ്രീലങ്കക്കാരും ഒരു ഫിലിപ്പീൻ, ഒരു പോളിഷ് പൗരൻ എന്നിവരടങ്ങുന്ന 26 പേരാണ് കപ്പലിൽ തടവുകാരായിരുന്നത്. നേവി ഉദ്യോഗസ്ഥർ മാന്യമായി പെരുമാറി. ചില ഘട്ടങ്ങളിൽ ഭക്ഷണത്തിനും കുടിവെള്ളത്തിനും ബുദ്ധിമുട്ടി. ഇടയ്ക്ക് മലേറിയ പിടിപെട്ടത് ആശങ്കപ്പെടുത്തി.
തത്കാലം കുടുംബത്തോടൊപ്പം കഴിയാനാണ് ആഗ്രഹിക്കുന്നതെന്നും ഇനി മടങ്ങിപ്പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും ഇവർ പറഞ്ഞു. തങ്ങൾ നിരപരാധികളാണെന്ന് ബോദ്ധ്യപ്പെട്ടു. അവസാനം സമുദ്രാതിർത്തി ലംഘിച്ച കുറ്റം ചുമത്തി പിഴ ഈടാക്കി വിട്ടയയ്ക്കുകയായിരുന്നു. ഇതേ കപ്പലിലാണ് തങ്ങൾ നൈജീരിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ എത്തിയത്. അവിടെ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
കുടുംബാംഗങ്ങൾക്കു പുറമേ ഹൈബി ഈഡൻ എം.പി, അൻവർ സാദത്ത് എം.എൽ.എ എന്നിവരും സ്വീകരിക്കാനെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |