ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇന്ത്യയ്ക്ക് 444 റൺസ് വിജയലക്ഷ്യം
ഓവൽ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയ ഉയർത്തിയ 444 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ നാലാം ദിനം കളിനിറുത്തുമ്പോൾ 164/3 എന്ന നിലയിൽ. അവസാന ദിനമായ ഇന്ന് 7 വിക്കറ്റ് ശേഷിക്കെ 280 റൺസാണ് ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടത്.
44 റൺസുമായി വിരാട് കൊഹ്ലിയും 20 റൺസുമായി അജിങ്ക്യ രഹാനെയുമാണ് ക്രീസിലുള്ളത്. ഇന്നലെ രാവിലെ 123/4 എന്ന നിലയിൽ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ഓസ്ട്രേലിയ 127 റൺസ് കൂടി അടിച്ചെടുത്ത് 8 വിക്കറ്റ് നഷ്ടത്തിൽ 270ന് ഡിക്ലയർ ചെയ്യുകയായിരുന്നു.
രോഹിത് ശർമ്മ (43), ശുഭ്മാൻ ഗിൽ (18), ചേതേശ്വർ പുജാര (27) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. രോഹിതും ഗില്ലും നല്ല തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയതെങ്കിലും ടീം സ്കോർ 41ൽ വച്ച് ഗിൽ പുറത്തായി. ബോളണ്ടിന്റെ പന്തിൽ സ്ലിപ്പിൽ ഗ്രീൻ പിടിച്ചാണ് ഗിൽ പുറത്തായത്. പന്ത് നിലത്തുമുട്ടിയോ എന്ന് പരിശോധിച്ചിട്ടാണ് വിക്കറ്റ് നൽകിയത്. തുടർന്നെത്തിയ പുജാര രോഹിതിനൊപ്പം അനായാസം ഇന്ത്യൻ സ്കോർ മുന്നോട്ടു കൊണ്ടുപോകുന്നതിനിടെ ഇരുപതാം ഓവറിൽ ലയണിന് പന്ത് നൽകിയ കമ്മിൻസിന്റെ തീരുമാനം ഫലം കണ്ടു. ആ ഓവറിലെ അഞ്ചാം പന്തിൽ രോഹിതിനെ ലയൺ വിക്കറ്റിന് മുന്നിൽ കുടുക്കി. രോഹിതും പുജാരയും രണ്ടാം വിക്കറ്റിൽ 51 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. അടുത്ത ഓവറിൽ കമ്മിൻസിനെതിരെ അനാവശ്യഷോട്ട് കളിച്ച പുജാര വിക്കറ്റ് കീപ്പർ അലക്സ് കാരെയുടെ കൈയിൽ ഒതുങ്ങിയതോടെ ഇന്ത്യ 93/3 എന്ന നിലയിൽ പ്രതിസന്ധിയിലായി. തുടർന്ന് ക്രീസിലൊന്നിച്ച രഹാനെയും കൊഹ്ലിയും ഇന്ത്യയെ നൂറ്റമ്പത് കടത്തി മുന്നോട്ടു കൊണ്ടുപോവുകയാണ്.
രാവിലെ രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഓസീസിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ലബുഷെയ്നെ (41) ഇന്നലെ ഒരു റൺ പോലും നേടാൻ സമ്മതിക്കാതെ ഉമേഷ് പുറത്താക്കി. പകരമെത്തിയ അലക്സ് കാരെ (പുറത്താകാതെ 66) ഗ്രീനിനൊപ്പം ഓസീസിനെ 150 കടത്തി. ഗ്രീനിനെ ജഡേജ ക്ലീൻബൗൾഡാക്കിയെങ്കിലും പകരമെത്തിയ സ്റ്റാർക്ക് (41) കാരെക്കൊപ്പം ഉറച്ചുനിന്ന് ലീഡ് 400 കടത്തി . സ്റ്റാർക്കിനെയും പിന്നാലെ കമ്മിൻസിനെയും (5) ഷമി പുറത്താക്കിയതോടെ ഓസീസ് ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |