ന്യൂയോർക്ക് : 2023 അവസാനിക്കുന്നതിന് മുമ്പ് ഒരു ആണവ ദുരന്തം ഭൂമിയെ കീറിമുറിക്കും. ! ബാൽക്കണിന്റെ നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന ബാബാ വാംഗയുടെ പ്രവചനമെന്ന തരത്തിൽ ഏതാനും ദിവസങ്ങളായി പ്രചരിക്കുന്ന ഒന്നാണിത്.
ഫ്രഞ്ച് ജ്യോതിഷി നോസ്ട്രഡാമസിനെ പറ്റി കേൾക്കാത്തവർ ചുരുക്കമായിരിക്കും. ലോകത്ത് എന്ത് സംഭവവികാസങ്ങളുണ്ടായാലും 16ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന നോസ്ട്രഡാമസ് അത് പ്രവചിച്ചിരുന്നു എന്ന തരത്തിൽ പ്രചാരണങ്ങളുണ്ടാകാറുണ്ട്.
നോസ്ട്രഡാമസിനെ പോലെ തന്നെ പ്രവചനങ്ങൾ കൊണ്ട് പ്രശസ്തയായതാണ് അന്ധയായ ബാബാ വാംഗ. ബൾഗേറിയയിൽ ജനിച്ച ബാബാ വാംഗയ്ക്ക് 12ാം വയസിലാണ് കാഴ്ച ശക്തി നഷ്ടപ്പെടുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് പ്രവചനങ്ങൾ നടത്താൻ തുടങ്ങിയതോടെയാണ് അവർ പ്രശസ്തി നേടിയത്.
ബാബാ വാംഗയുടെ അനുകൂലികളാണ് ആണവ ദുരന്തം സംബന്ധിച്ച പ്രവചനവുമായി രംഗത്തെത്തിയിരിക്കുന്നത്. 2023ൽ ഒരു ആണവ നിലയത്തിൽ സ്ഫോടനമുണ്ടായേക്കാമെന്നും ഏഷ്യക്ക് മുകളിൽ അതിന്റെ വിഷ മേഘങ്ങൾ വ്യാപിക്കുമെന്നും വാംഗ പ്രവചിച്ചത്രെ. ലോകത്തെ മറ്റ് പല രാജ്യങ്ങളെയും സ്ഫോടനം ബാധിക്കുമെന്നും ഗുരുതരമായ രോഗങ്ങൾ ഇതിലൂടെ വ്യാപിക്കുമെന്നും അവരുടെ അനുകൂലികൾ പറയുന്നു.
എന്നാൽ, സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന ഇത്തരം പ്രവചനങ്ങളുടെ ആധികാരികത തെളിയിക്കപ്പെട്ടിട്ടില്ലെന്നതാണ് വാസ്തവം. വാംഗയുടെ പ്രവചനമെന്ന പേരിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങളാണിവയെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
ബ്രെക്സിറ്റ്, അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ദുരന്തം, ചെർണോബിൽ അപകടം, ഡയാന രാജകുമാരിയുടെ മരണം തുടങ്ങിയവയൊക്കെ ബാബ വാംഗ പ്രവചിച്ചെന്ന് പരക്കെ പറയപ്പെടുന്നുണ്ട്. 1996ൽ 84ാം വയസിലാണ് വാംഗ അന്തരിച്ചത്. കൂറ്റൻ സുനാമി, ഭീകരമായ ഭൂകമ്പം, ഛിന്നഗ്രഹ പതനം തുടങ്ങി ഭാവിയിൽ വരാനിരിക്കുന്ന ദുരന്തങ്ങളെ പറ്റിയും വാംഗ പ്രവചിച്ചെന്ന് കഥകളുണ്ട്.
കഴിഞ്ഞ വർഷം നവംബറിൽ റഷ്യയിലെ സൈബീരിയൻ പെർമാഫ്രോസ്റ്റിൽ നിന്ന് കണ്ടെത്തിയ 48,500 വർഷം പഴക്കമുള്ള ഒരു വൈറസിനെ ഗവേഷകർ പുനരുജ്ജീവിപ്പിച്ചിരുന്നു. ഇതുവരെ ശാസ്ത്രലോകത്തിന് തിരിച്ചെത്തിക്കാനായ ഏറ്റവും പഴക്കംചെന്ന വൈറസാണിതെന്ന് കരുതുന്നു. ഇതും വാംഗ പ്രവചിച്ചിരുന്നെന്ന് സോഷ്യൽ മീഡിയയിൽ പ്രചാരണങ്ങളുണ്ടായിരുന്നു.
സൈബീരിയയിൽ നിന്നുള്ള ഒരു വൈറസ് ലോകത്ത് മഹാമാരിയ്ക്ക് കാരണമാകുമെന്ന് ബാബ വാംഗ പ്രവചിച്ചിട്ടുണ്ടെന്നാണ് അവകാശവാദം. ഒരു തണുത്തുറഞ്ഞ വൈറസിൽ നിന്നാകും മഹാമാരിയുണ്ടാവുക എന്നും അതിനെ കണ്ടെത്തുന്നത് സൈബീരിയയിൽ ആയിരിക്കുമെന്നും കാലാവസ്ഥാ വ്യതിയാനം മൂലമാകും ആ വൈറസ് ജന്മമെടുക്കുക എന്നും വാംഗ പറഞ്ഞിട്ടുണ്ടത്രെ.!
അതേ സമയം, ഈ വാദങ്ങൾക്കൊന്നും അടിത്തറയില്ലെന്നും വാംഗയുടേതെന്ന പേരിൽ വാമൊഴിയായി പ്രചരിക്കുന്ന പലതും കെട്ടുകഥകളാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
വാംഗയുടെ ആണവ ദുരന്ത പ്രവചനത്തിന് തെളിവില്ലെങ്കിലും നിലവിൽ യുക്രെയിനിലെ സെപൊറീഷ്യ ആണവനിലയത്തെ ലോകം ഭീതിയോടെയാണ് നോക്കിക്കാണുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ സെപൊറീഷ്യയുടെ സുരക്ഷ യു.എൻ തുടർച്ചയായി വിലയിരുത്തുന്നുണ്ട്.
സെപൊറീഷ്യയിൽ സ്ഫോടനമുണ്ടായാൽ വർഷങ്ങൾക്ക് മുമ്പ് ചെർണോബിലിൽ അരങ്ങേറിയത് പോലൊരു ദുരന്തത്തിന് ലോകം സാക്ഷ്യയായേക്കാം. നിലയത്തോട് ചേർന്ന കഖോവ്‌ക ഡാം അടുത്തിടെ തകർന്നത് ഭീതി സൃഷ്ടിച്ചെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി ( ഐ.എ.ഇ.എ ) അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |