ബാങ്കോക്ക് : ലോകമെമ്പാടും വളർത്തുമൃഗങ്ങളുടെ എണ്ണം കുത്തനെ ഉയർന്ന സമയമായിരുന്നു കൊവിഡ് കാലം. ലോക്ക്ഡൗണുകൾ സൃഷ്ടിച്ച ഏകാന്തതയും മടുപ്പും മറികടക്കാനും മാനസികാരോഗ്യം വീണ്ടെടുക്കാനും പലരും വളർത്തുമൃഗങ്ങളെ ഒപ്പം കൂട്ടി. ഷെൽട്ടറുകളിൽ നിന്ന് അനാഥരായ പൂച്ചകളെയും നായകളെയും ദത്തെടുക്കുന്നവരുടെ എണ്ണം കൂടി. പഴയ അവസ്ഥയിലേക്ക് ലോകം തിരിച്ചെത്തിയതോടെ വളർത്തുമൃഗങ്ങൾ വീടകളിൽ തനിച്ചായി.
വളർത്തുമൃഗങ്ങൾക്ക് പല പൊതുസ്ഥലങ്ങളിലെ വിലക്കാണ് പ്രധാന കാരണം. അതിനാൽ ഇക്കൂട്ടരെ വീടിന് പുറത്തുകൊണ്ടു പോകാൻ പലരും മടിക്കുന്നു. എന്നാൽ ആ മിണ്ടാപ്രാണികൾക്കും വേണ്ടേ ഒരു എന്റർടെയ്ൻമെന്റ് ? വേണം, അതുകൊണ്ട് വളർത്തുമൃഗങ്ങളുമായി സിനിമ കാണാൻ ആളുകൾക്ക് അവസരമൊരുക്കിയിരിക്കുകയാണ് തായ്‌ലൻഡിലെ ഒരു സിനിമാ തിയേറ്റർ.
കഴിഞ്ഞ ദിവസം തായ്‌ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിൽ വളർത്തുമൃഗ സൗഹൃദ തിയേറ്ററായ മേജർ സ്നിപ്ലക്സിന്റെ ഉദ്ഘാടനത്തിനെത്തിയത് ഡസൻകണക്കിന് ജീവികളാണ്. ഡിസ്നിയുടെ ' ദ ലിറ്റിൽ മെർമെയ്‌ഡാ'യിരുന്നു ആദ്യ ഷോ. തിയേറ്ററിലെ ഓരോ ഇരിപ്പിടത്തോടും ചേർന്ന് വളർത്തുമൃഗങ്ങൾക്കായി പ്രത്യേക ബാഗുകളുണ്ട്. ഡയപ്പറുകൾ ധരിപ്പിച്ചാണ് തിയേറ്ററിനുള്ളിലേക്ക് മൃഗങ്ങളെ പ്രവേശിപ്പിക്കുന്നത്.
തായ്‌ലൻഡിലെ തങ്ങളുടെ സ്റ്റോറുകളിൽ നായകളെയും പൂച്ചകളെയും കൊണ്ടുവരാമെന്ന് സ്വീഡിഷ് ഫർണീച്ചർ ഭീമൻമാരായ ഐകിയയും ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു.
അതേ സമയം, ഓമന മൃഗങ്ങളെ സിനിമ കാണിക്കാൻ കൊണ്ടുവരുന്നതിനോട് ചിലർ എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ട്. മനുഷ്യരെ പോലെ മണിക്കൂറുകളോളം ഇവ സിനിമയിലേക്ക് ശ്രദ്ധിച്ചിരിക്കില്ലെന്നും ഉറങ്ങിപ്പോവുകയോ അസ്ഥ്വസ്ഥതകൾ പ്രകടമാക്കുകയോ ചെയ്യുമെന്നും ഇവർ പറയുന്നു.
വളർത്തുമൃഗ വ്യവസായത്തിൽ ചൈനയ്ക്ക് തൊട്ടുപിന്നിലാണ് തായ്‌ലൻഡിന്റെ സ്ഥാനംം. 2021ലെ കണക്ക് പ്രകാരം രാജ്യത്ത് 8.3 ദശലക്ഷം നായകളെയും 3.7 ദശലക്ഷം പൂച്ചകളെയും വളർത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |