ടോക്കിയോ : അസാധാരണമായ ഒരു അടിപിടി സംഭവത്തിന് സാക്ഷിയായിരിക്കുകയാണ് സമാധാനത്തിന് പേരുകേട്ട രാജ്യമായ ജപ്പാൻ. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാജ്യത്തെ പാർലമെന്റാണ് അടിപിടിക്ക് വേദിയായത്. വിവാദമായ ഒരു അഭയാർത്ഥി ബില്ല് പാസാക്കുന്നതിന്റെ പേരിൽ എതിർ ചേരികളിലെ എം.പിമാർ തമ്മിലാണ് പോരാട്ടമുണ്ടായത്.
ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി ( എൽ.ഡി.പി ) മുന്നോട്ടുവച്ച ബില്ലിനെ ഡെമോക്രാറ്റിക് പാർട്ടി ഫോർ ദ പീപ്പിൾ, നിപ്പോൺ ഇഷിൻ നോ കയ് എന്നീ പാർട്ടികളും പിന്തുണ നൽകിയിരുന്നു. കോൺസ്റ്റിറ്റ്യൂഷണൽ ഡെമോക്രാറ്റിക് പാർട്ടി ഒഫ് ജപ്പാൻ ( സി.ഡി.പി ), ജാപ്പനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ( ജെ.സി.പി ) എന്നീ ഇടതുപക്ഷ പാർട്ടികൾ ബില്ലിനെ എതിർത്തു.
ഇമിഗ്രേഷൻ ചട്ടങ്ങളും അഭയാർഥികൾക്കുള്ള നിയമങ്ങളും പരിഷ്കരിക്കുന്നതാണ് ബില്ല്. ബില്ല് അഭയാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതല്ലെന്നും ഇമിഗ്രേഷൻ കേന്ദ്രങ്ങളിൽ തടഞ്ഞുവച്ചിട്ടുള്ളവരോടുള്ള സമീപനം മെച്ചപ്പെടുത്തില്ലെന്നും കാട്ടിയായിരുന്നു ഇടതുപാർട്ടികൾ എതിർപ്പുമായെത്തിയത്.
ബില്ല് പാസാക്കാൻ നീങ്ങിയതോടെ വാക്കുതർക്കവും പിന്നാലെ കൈയ്യാങ്കളിയും തുടങ്ങി. നടനും റീവ പാർട്ടി എം.പിയുമായ ടാരോ യമാമോട്ടോ ആണ് അടിപിടിക്ക് തുടക്കമിട്ടത്. ഇയാൾ ചർച്ചാ ടേബിളിനെ ലക്ഷ്യമാക്കി എം.പിമാർക്കിടെയിലൂടെ ചാടിക്കടക്കാൻ ശ്രമിച്ചു. ബില്ലിനെ അനുകൂലിക്കുന്ന എം.പിമാർ ചേർന്ന് ഇയാൾ ടേബിളിന്റെ അടുത്തേക്കെത്താതിരിക്കാൻ സുരക്ഷാ വലയം തീർത്തു. ഇരു വിഭാഗങ്ങളും തമ്മിലെ ചെറിയ തോതിലെ കൈയ്യേറ്റത്തിലേക്കാണ് കാര്യങ്ങൾ നീങ്ങിയത്.
സംഘർഷാവസ്ഥ അല്പനേരം കഴിഞ്ഞ് നിയന്ത്രണവിധേയമാക്കിയെങ്കിലും ചോദ്യത്തരവേള അവസാനിച്ചതോടെ വീണ്ടും ബഹളമായി. കമ്മിറ്റി ചെയർമാൻ ബില്ല് പാസാക്കുന്നത് തടയാൻ പ്രതിപക്ഷ എം.പിമാർ കൂട്ടത്തോടെ ബഹളംവച്ചു. ഏതായാലും കോലാഹലങ്ങൾക്കിടെയിലും ബില്ല് പാസായി. 2021ൽ ജാപ്പനീസ് പാർലമെന്റിൽ ഈ ബില്ല് അവതരിപ്പിച്ചെങ്കിലും പാസാക്കിയിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |