കൂടൽ (കോന്നി): പത്തനംതിട്ട കൂടൽ സ്റ്റേഷനിൽ എത്തിയ സൈത്തൂർ ബീവിയും അഷറഫും ഞെട്ടി. കൊന്ന് കുഴിച്ചുമൂടിയെന്ന് ഭാര്യ പറഞ്ഞ മകൻ നൗഷാദ് ജീവനോടെ കൺമുന്നിൽ! മകനെ കെട്ടിപ്പിടിച്ച് മാതാപിതാക്കൾ പൊട്ടിക്കരഞ്ഞു. കണ്ണുനിറഞ്ഞ്, പുഞ്ചിരിയോടെ നൗഷാദും. ഒന്നരവർഷം മുമ്പ് കാണാതാവുകയും 'മൃതദേഹത്തിനായി' പൊലീസ് കുഴിതോണ്ടുകയും ചെയ്ത നൗഷാദ് കഥയിൽ വൻ ട്വിസ്റ്ര്!
കലഞ്ഞൂർ പാടം വണ്ടണി പടിഞ്ഞാറ്റേതിൽ വീട്ടിൽ നൗഷാദിനെയാണ് (34) തൊടുപുഴയ്ക്കടുത്ത് തൊമ്മൻകുത്തിൽ നിന്ന് ഇന്നലെ ഉച്ചയോടെ കണ്ടെത്തിയത്. വൈകിട്ട് ആറോടെ കൂടൽ സ്റ്റേഷനിലെത്തിച്ചു. നാട്ടിൽ നടക്കുന്ന കോലാഹലങ്ങളൊന്നും അറിയാതെ, തൊമ്മൻകുത്തിന്റെ ഉൾപ്രദേശമായ കുഴിമറ്റത്ത് ബേബി വർഗീസിന്റെ (സന്തോഷ്) പറമ്പിൽ ജോലി ചെയ്തുവരികയായിരുന്നു. മൊബൈൽ പോലുമില്ലായിരുന്നു നൗഷാദിന്.
തൊടുപുഴ ഡിവൈ.എസ്.പിയുടെ സ്ക്വാഡിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ തൊമ്മൻകുത്ത് സ്വദേശി ജയ്മോന് ലഭിച്ച വിവരമാണ് വഴിത്തിരിവായത്. തൊമ്മൻകുത്ത് കവലയിൽ കട നടത്തുന്ന ജയ്മോന്റെ ബന്ധു രാജേഷ് തന്റെ കടയിൽ എത്തുന്ന ഒരാളിന് നൗഷാദിനോട് സാദൃശ്യമുണ്ടന്ന വിവരമാണ് കൈമാറിയത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്.
നൗഷാദിനെ കാണാതായ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കൂടൽ എസ്.ഐ ഷെമിമോൾക്ക് ലഭിച്ച വിവരത്തെത്തുടർന്ന് അഫ്സാനയെ (25) വിളിച്ചുവരുത്തി കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. മദ്യപിച്ചെത്തി നൗഷാദ് തന്നെയും കുഞ്ഞിനെയും ക്രൂരമായി മർദ്ദിക്കുമായിരുന്നെന്നും ശല്യം ഒഴിവാക്കാൻ ഒരാളുടെ സഹായത്തോടെ കൊന്ന് കുഴിച്ചുമൂടിയെന്നും അഫ്സാന മൊഴി നൽകി. തുടർന്ന് കസ്റ്റഡിയിലെടുത്തു.
മൃതദേഹം പള്ളിസെമിത്തേരിയിൽ മറവുചെയ്തെന്നും വാടക വീട്ടിൽ കുഴിച്ചിട്ടെന്നും പുഴയിൽ ഒഴുക്കിയെന്നുമൊക്കെ മൊഴി മാറ്റിപ്പറഞ്ഞു. അഫ്സാനയ്ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് വിലയിരുത്തിയെങ്കിലും വീടിനുള്ളിലും പറമ്പിലും പൊലീസ് കുഴിയെടുത്ത് പരിശോധിച്ചു. അതിനിടെ അഫ്സാനയുടെ അറസ്റ്റ് രേഖപ്പടുത്തി റിമാൻഡ് ചെയ്തു. മൃതദേഹം കണ്ടെത്താൻ കൂടുതൽ അന്വേഷണം നടത്താൻ ഒരുങ്ങുന്നതിനിടെയാണ് നൗഷാദിനെ കണ്ടെത്തിയത്.
നൗഷാദിന്റെ മൊഴിയെടുത്ത് വൈകിട്ട് ഏഴരയോടെ വൈദ്യപരിശോധനയ്ക്കുശേഷം മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി. മാതാപിതാക്കൾക്കാെപ്പം വിട്ടയച്ചു. അടൂർ പരുത്തിപ്പാറ പള്ളിക്ക് സമീപം ഭാര്യയുമൊത്ത് വാടകയ്ക്ക് താമസിച്ചുവരവേ 2021 നവംബർ ഒന്നുമുതലാണ് നൗഷാദിനെ കാണാതായത്.
''വാടകവീട്ടിൽ അഫ്സാനയും ചില പുരുഷ സുഹൃത്തുക്കളും ചേർന്ന് തന്നെ ക്രൂരമായി മർദ്ദിച്ചിരുന്നു. ഭാര്യയെ പേടിച്ചാണ് നാടുവിട്ടത്. വഴക്കിട്ടു പോയതിന്റെ വിഷമം കാരണമാണ് വീട്ടുകാരുമായി ബന്ധപ്പെടാതിരുന്നത്. അഫ്സാനയ്ക്കെതിരെ പരാതിയില്ല. നാട്ടിൽ തങ്ങാൻ താത്പര്യമില്ല. രണ്ടു മക്കളെയും വിട്ടുകിട്ടണം.
-നൗഷാദ്
(പൊലീസിനോട് പറഞ്ഞത്)
രാജേഷ് വിവരം നൽകി
ജയ്മോൻ കണ്ടെത്തി
തൊമ്മൻകുത്തിലെ തന്റെ കടയിൽ എത്തുന്ന യുവാവിനെക്കുറിച്ചും ജോലി ചെയ്യുന്ന സ്ഥലത്തെക്കുറിച്ചും രാജേഷ് സിവിൽ പൊലീസ് ഓഫീസർ ജയ്മോനെ അറിയിച്ചയുടൻ അന്വേഷിച്ചിറങ്ങുകയായിരുന്നു. കുഴിമറ്റത്ത് എത്തുമ്പോൾ ബേബി വർഗീസിന്റെ പറമ്പിൽ ജോലിയിലായിരുന്നു നൗഷാദ്. ഒന്നരവർഷം താൻ ഇവിടെ ഏറെ സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നതെന്ന് നൗഷാദ് പൊലീസിനോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |