വാഗമണ്ണിലെ ചില്ലുപാലം തുറന്നുകൊടുത്തു
ഇടുക്കി: ഇന്ത്യയിലെ ഏറ്റവും വലിയ കാൻഡി ലിവർ ഗ്ലാസ് ബ്രിഡ്ജ് കേരളത്തിലാണ് എന്നത് അഭിമാനകരമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇടുക്കി ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിൽ നിർമ്മിച്ച ചില്ലുപാലവും (ഗ്ലാസ് ബ്രിഡ്ജ്) സാഹസിക വിനോദ പാർക്കും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വിനോദസഞ്ചാര മേഖലയിൽ മികച്ച മുന്നേറ്റം സൃഷ്ടിക്കാൻ സാഹസിക വിനോദങ്ങൾക്ക് കഴിയും. ലോകത്ത് വിനോദ സഞ്ചാര മേഖലയിൽ സാഹസിക വിനോദങ്ങൾ അതിവേഗം പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യവ്യക്തികൾ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെ നടത്തുന്ന ഇത്തരം പദ്ധതികൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. വാഗമണ്ണിലെ ഗ്ളാസ് ബ്രിഡ്ജ് ഇപ്പോൾ തന്നെ ട്രെൻഡായി കഴിഞ്ഞു.
ടൂറിസം മേഖലയിൽ സ്വകാര്യ നിക്ഷേപം കൂടുതലായി നടപ്പാക്കിയാൽ ഇടുക്കിയിലാകും മികച്ച കുതിപ്പ് ഉണ്ടാവുക. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും അനവധി ടൂറിസം ഡെസ്റ്റിനേഷനുകളുണ്ട്. ഇവയുടെ വളർച്ചയ്ക്കാണ് ഡെസ്റ്റിനേഷൻ ചലഞ്ച് സംഘടിപ്പിച്ചത്. 60 ശതമാനം ടൂറിസം വകുപ്പും 40 ശതമാനം തദ്ദേശസ്ഥാപനങ്ങളും മുതൽമുടക്കി ടൂറിസം ഡെസ്റ്റിനേഷനുകൾ വികസിപ്പിക്കുന്നതിന് പദ്ധതി നടപ്പിലാക്കി വരികയാണ്.
വാഴൂർ സോമൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എം.എം. മണി എം.എൽ.എ മുഖ്യാതിഥിയായി. ഭാരത് മാതാ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് മനേജിംഗ് ഡയറക്ടർ ജോമി പൂണോളി പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |