SignIn
Kerala Kaumudi Online
Tuesday, 05 December 2023 5.29 PM IST

'ഗൂഢാലോചനയിൽ ഒന്നാം പ്രതി, മുഖ്യമന്ത്രിയുടെ അന്വേഷണം വേണ്ട'; സോളാർ കേസ് സിബിഐ അന്വേഷിക്കണമെന്ന് വിഡി സതീശൻ

v-d-satheesan

തിരുവനന്തപുരം: സോളാര്‍ കേസിലെ ഗൂഢാലോചനയെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിബിഐ അന്വേഷണത്തിന് തയാറായില്ലെങ്കിൽ യുഡിഎഫ് നിയമനടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ അന്വേഷണം വേണ്ടെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

സോളാര്‍ കേസിലെ ഗൂഢാലോചനയെക്കുറിച്ച് എഴുതി തന്നാൽ അന്വേഷിക്കാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇക്കാര്യം യുഡിഎഫില്‍ ചര്‍ച്ച ചെയ്തു. കുറ്റകരമായ ഗൂഢാലോചനയിലെ ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്. അതുകൊണ്ട് തന്നെ ഒന്നാം പ്രതിയുടെ കയ്യിലേക്ക് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കത്ത് കൊടുക്കേണ്ടെന്ന് തീരുമാനിച്ചതായി അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

'ഗൂഢാലോചനയിൽ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്നാണ് പ്രതിപക്ഷം നിയമസഭയിൽ പറഞ്ഞത്. ആ ഒന്നാം പ്രതിയുടെ കയ്യിൽ അന്വേഷണം നടത്തണമെന്ന് എഴുതി കൊടുക്കാനാകില്ല. സിബിഐ അന്വേഷണം നടന്നില്ലെങ്കിൽ നിയമപരമായ നടപടികളുമായി മുന്നോട്ടുപോകും. കൊട്ടാരക്കര കോടതിയിൽ സോളാറുമായി ബന്ധപ്പെട്ട കേസ് നടക്കുന്നുണ്ട്. ഉമ്മന്‍ ചാണ്ടി നേരത്തെ മൊഴി കൊടുത്ത കേസാണത്. സിബിഐ കണ്ടെത്തിയ പുതിയ തെളിവുകൾ കോടതിയെ സഹായിക്കും. ആ കോടതിയിലെ കേസ് തന്നെ ശക്തിപ്പെടുത്തണോ അതോ മറ്റേതെങ്കിലും കോടതിയെ സമീപിക്കണോ എന്ന് നിയമവിദഗ്ധരുമായി ആലോചിക്കും'.- വി ഡി സതീശൻ പറഞ്ഞു.

സോളാര്‍ കേസിൽ അന്വേഷണം വേണ്ടെന്ന് യു ഡി എഫ് പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. കെപിസിസിയും യുഡിഎഫും തീരുമാനിച്ചിരിക്കുന്നത് അന്വേഷണം വേണമെന്നാണ്. പക്ഷേ മുഖ്യമന്ത്രിയുടെ അന്വേഷണം വേണ്ടെന്നാണ് പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു. സോളാര്‍ കേസിലെ സിബിഐ റിപ്പോർട്ട് ഗവ.പ്ലീഡർ കോടതിയിൽനിന്ന് മാസങ്ങൾക്കു മുൻപ് കൈപ്പറ്റിയിരുന്നു. എന്നാൽ, സർക്കാർ റിപ്പോർട്ട് കണ്ടിട്ടില്ലെന്ന പച്ചക്കള്ളമാണ് മുഖ്യമന്ത്രി പറഞ്ഞത്. സിബിഐയുടെ റിപ്പോർട്ടിലെ ഗൂഢാലോചന അന്വേഷിക്കേണ്ടത് സിബിഐ തന്നെയാണ്. കേന്ദ്ര ഏജൻസി അതിനു തയാറായില്ലെങ്കിൽ നടപടി സ്വീകരിക്കും. നിയമനടപടികൾ എന്തൊക്കെയാണെന്ന് ആലോചിക്കുന്നു. ഗൂഢാലോചനയിൽ പങ്കാളികളായവർ ആരാണെന്ന് വ്യക്തമാകണമെന്നും സതീശൻ കൂട്ടിച്ചേർത്തു.

'ആദ്യ പിണറായി സർക്കാർ അധികാരമേറ്റയുടനെ പരാതിക്കാരിയിൽ നിന്ന് പരാതി എഴുതി വാങ്ങിയിരുന്നു. പിന്നീട് വിവിധ പൊലീസ് സംഘങ്ങൾ കേസ് അന്വേഷിച്ചു. ഒന്നും കണ്ടെത്താനാകാതെ വന്നതോടെ തിരഞ്ഞെടുപ്പിന് മുൻപ് പരാതിയിൽ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടു. പണം വാങ്ങിയാണ് കത്തിൽ കോൺഗ്രസ് നേതാക്കളുടെ പേര് ചേർത്തതെന്ന് സി ബി ഐ കണ്ടെത്തിയിട്ടുണ്ട്. യു ഡി എഫ് നേതാക്കൾക്കെതിരെ സി ബി ഐ റിപ്പോർട്ടിൽ പരാമ‌ർശമില്ല'.- പ്രതിപക്ഷ നേതാവ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VD SATHEESAN, VD, SATHEESAN, PINARAYI, CM, SOLAR CASE, CBI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.