കോട്ടയം: കടുതുരുത്തി ടൗണിന് സമീപത്തെ ഓഡിറ്റോറിയത്തിൽ കഴിഞ്ഞ ദിവസം വിവാഹ സൽക്കാരത്തിനിടെ നടന്ന കൂട്ടയടിയിൽ നിരവധി പേർക്ക് പരിക്കേറ്റു. വിളിക്കാതെ വിവാഹ സദ്യ കഴിക്കാനെത്തിയ യുവാക്കളും വിവാഹത്തിന് ക്ഷണിക്കപ്പെട്ട് എത്തിയ അതിഥികളും തമ്മിലാണ് സംഘർഷമുണ്ടായത്. ആക്രമണത്തിൽ രണ്ട് പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തിയാണ് സംഘർഷം അവസാനിപ്പിച്ചത്.
പരിക്കേറ്റവരെ കടുതുരുത്തി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെയാണ്, പള്ളിയിൽ നടന്ന വിവാഹ കൂദാശകൾക്ക് ശേഷം വധൂവരന്മാർ ഓഡിറ്റോറിയത്തിൽ പ്രവേശിച്ചു. സദ്യ വിളമ്പാൻ തുടങ്ങിയതോടെയാണ് ഒരു കൂട്ടം ഫ്രീക്കന്മാരായ ചെറുപ്പക്കാർ അവിടെ എത്തിയത്.
വരന്റെയും വധുവിന്റെയും ബന്ധുക്കൾക്ക് ഇവരെ പരിചയമില്ലായിരുന്നു. വരന്റെ ബന്ധുക്കൾ ഇവരെ ചോദ്യം ചെയ്തു. ഇതോടെ തർക്കവും കയ്യാങ്കളിയുമായി. ഫ്രീക്കന്മാരുടെ തല്ലുകൊണ്ട് ബന്ധുക്കളിൽപ്പെട്ട ഒരാളുടെ മൂക്കിന് പരിക്കേറ്റു. മറ്റോരു ബന്ധുവിന്റെ നെറ്റിയിലും പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം ഓഡിറ്റോറിയത്തിന്റെ വാതിൽ പൂട്ടി. ഇതിന് ശേഷം വഴിയിൽ വച്ചും ഇരുവരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.
വിവാഹത്തിന് ക്ഷണിച്ചെത്തിയ അതിഥികൾ പിന്നീട് പൊലീസ് സംരക്ഷണയിലാണ് മടങ്ങിയത്. ഓഡിറ്റോറിയത്തിന് സമീപത്തെ ഗ്രൗണ്ടിൽ കളിക്കാനെത്തിയ ചെറുപ്പക്കാരാണ് വിവാഹ സൽക്കാരത്തിൽ എത്തി ഭക്ഷണം കഴിക്കാൻ ശ്രമം നടത്തിയത്. ഏതാനും നാളുകളായി നഗരത്തിലെ ഓഡിറ്റോറിയത്തിൽ നടക്കുന്ന വിവാഹ സൽക്കാരങ്ങളിൽ ഇത്തരം സംഘമെത്തി ഭക്ഷണം കഴിച്ച് മടങ്ങാറുണ്ട്. ഒരു കല്യാണത്തിന് ക്ഷണിച്ചവർക്ക് ഭക്ഷണം എത്താത്ത സ്ഥിതിയുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |