ദിവസങ്ങളായി തുടരുന്ന ഇടവിട്ടുള്ള മഴ കാരണം ജനങ്ങൾക്ക് തലവേദനയായി ആഫ്രിക്കൻ ഒച്ച് തിരിച്ചെത്തിയിരിക്കുകയാണ്. വലിയ ഒച്ചുകളാണ് ഇത്തവണയുള്ളത്. മുൻപത്തെപ്പോലെ ഒരു നുള്ള് ഉപ്പിൽ ഇവയെ കൊല്ലാനുമാകുന്നില്ലെന്നതും പ്രതിസന്ധിയാണ്.
പതിനായിരക്കണക്കിന് ഒച്ചുകളാണ് ഓരോ പ്രദേശത്തും പെരുകുന്നത്. പറമ്പുകളും കാനകളുമൊക്കെ കടന്ന് ഒച്ചുകളിപ്പോൾ വീടുകളുടെ ചുമരിലും വീടകങ്ങളിൽവരെയുമെത്തി. ഒരു ആഫ്രിക്കൻ ഒച്ചിന് ഒരു സമയത്ത് നൂറ് കണക്കിന് മുട്ടകളിടാൻ സാധിക്കും. ഇലകൾക്കിടയിലും മണ്ണിലെ ചെറു കുഴികളിലുമൊക്കെയാണ്ഇവ മുട്ടയിടുന്നത്. ദിവസങ്ങൾക്കൊണ്ട് ഒരു ആഫ്രിക്കൻ ഒച്ചിൽ നിന്ന് ആയിരക്കണക്കിന് കുഞ്ഞുങ്ങൾ പുറത്തെത്തും.
ഈർപ്പമുള്ള പ്രദേശങ്ങളിലാണ് ഇവയുടെ ശല്യം രൂക്ഷമാകുന്നത്. കൃഷിത്തോട്ടങ്ങളിൽ വിഹരിക്കുന്ന ഇവ പയർ, പാവൽ, വെണ്ട, കപ്പ, ചേന, വാഴ, മത്തൻ തുടങ്ങിയ പച്ചക്കറി കൃഷികളെല്ലാം തിന്നു നശിപ്പിക്കുന്നു.
കൊടും ഭീകരൻ
മാരകമായ മെനിഞ്ചൈറ്റിസ് രോഗം പടരാൻ വരെ ഇവ കാരണമാകുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ തന്നെ കൈയ്യുറകൾ ഇട്ടശേഷമേ ഇവയെ നശിപ്പിക്കാൻ ഇറങ്ങാവൂ. ഒച്ചിന്റെ ശ്രവം ശരീരത്തിലേൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. കുട്ടികൾ ഒച്ചുകളുടെ അടുത്തേയ്ക്ക് പോകാതിരിക്കാനും ശ്രദ്ധിക്കണം
തുരത്താൻ
ഉപ്പ്, ബ്ലീച്ചിംഗ് പൗഡർ എന്നിവ വിതറുക. പഴത്തൊലി, പപ്പായ, ഇല എന്നിവയിൽ മൈദ പുരട്ടിവച്ചാൽ ഇവ ആകർഷിക്കപ്പെടും. പിന്നീട് പുകയില കഷായം തളിച്ച് കൊല്ലാം. പുകയില കഷായം നേരിട്ടും പ്രയോഗിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |