കൊച്ചി: യുവതിയുടെ പീഡന പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ മാദ്ധ്യമങ്ങൾക്കെതിരെ അധിക്ഷേപ പരാമർശവുമായി നടനും മോഡലുമായ ഷിയാസ് കരീം. തനിക്കെതിരെ മാദ്ധ്യമങ്ങൾ വ്യാജ വാർത്ത നൽകുന്നെന്നാണ് ഷിയാസ് കരീം സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ ആരോപിക്കുന്നത്. താൻ ഇപ്പോൾ ജയിലിൽ അല്ല, ദുബായിലാണെന്നും അധികം വൈകാതെ നാട്ടിലേക്ക് എത്തുമെന്നും ഷിയാസ് വീഡിയോയിൽ പറഞ്ഞു. മാദ്ധ്യമങ്ങൾക്കെതിരെ അശ്ലീല പരാമർശവും ഷിയാസ് കരീം വീഡിയോയിൽ നടത്തുന്നുണ്ട്.
'ഒരു വെടിയൊച്ച കേട്ടെന്ന് പറഞ്ഞ് കുറേ ആളുകൾ പേപ്പറിലും മീഡിയയിലും വാർത്ത പ്രചരിപ്പിക്കുന്നുണ്ട്. ഞാൻ ജയിലില്ല, ദുബായിലാണ്. ഇവിടെ നല്ല അരി കിട്ടും എന്നറിഞ്ഞിട്ട് വന്നതാണ്. നാട്ടിൽ വന്നിട്ട് ഞാൻ തരുന്നുണ്ട്. അധികം വൈകാതെ നാട്ടിലേക്ക് വരുന്നുണ്ട്'- ഷിയാസ് കരീം പറഞ്ഞു.
അതേസമയം, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ കാസർകോട് ചന്തേര പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഹോസ്ദുർഗ് താലൂക്കിലെ തീരദേശ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വർഷങ്ങളായി എറണാകുളത്തെ ജിമ്മിൽ ട്രെയിനറായ യുവതി ആ സമയത്താണ് നടനെ പരിചയപ്പെടുന്നത്.
വിവാഹ വാഗ്ദാനം നൽകി ചെറുവത്തൂർ ദേശീയ പാതയോരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കൂടാതെ 11 ലക്ഷത്തിൽ കൂടുതൽ രൂപ തട്ടിയെടുത്തെന്നും പരാതിയിൽ പറയുന്നു. കേരളത്തിലെ അറിയപ്പെടുന്ന മോഡലും സോഷ്യൽ മീഡിയ താരവുമാണ് ഷിയാസ് കരീം. ബിഗ് ബോസ് അടക്കമുള്ള റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |