മലയാളത്തിൽ മാത്രമല്ല, തമിഴിലും വലിയൊരു ആരാധകനിരയുള്ള താരമാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ അനേകം ഹിറ്റുകൾ തമിഴ് സിനിമയിലും പിറന്നിട്ടുണ്ട്. അതിന് ഉദാഹരണങ്ങളാണ് ദളപതി, കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ, പേരൻപ് തുടങ്ങിയവ. ഇപ്പോഴിതാ തമിഴ് സിനിമാമേഖലയിൽ മലയാള താരങ്ങൾ നേരിട്ട വിവേചനത്തിന് മമ്മൂട്ടി മാറ്റം കൊണ്ടുവന്നതിനെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് തമിഴ് മാദ്ധ്യമപ്രവർത്തകൻ വിശൻ വി. ഒരു തമിഴ് മാദ്ധ്യമത്തിനോടാണ് ഇക്കാര്യം പറഞ്ഞത്.
വിശന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു: ഉർവശി ആണ് ഇക്കാര്യം പറഞ്ഞതെന്നാണ് തോന്നുന്നത്, ഉറപ്പില്ല. മുൻകാലത്ത് എല്ലാ ദക്ഷിണേന്ത്യൻ സിനിമകളുടെയും ചിത്രീകരണം ചെന്നൈയിലെ എ വി എം സ്റ്റുഡിയോയുടെ സെറ്റിലായിരുന്നു നടന്നിരുന്നത്. ഔട്ട് ഡോർ ചിത്രീകരണങ്ങൾ അക്കാലത്ത് കുറവായിരുന്നു. അവിടെ എല്ലാ തമിഴ് അഭിനേതാക്കൾക്കും മുറിയുണ്ടായിരിക്കും. എന്നാൽ മലയാള താരങ്ങൾക്ക് കാണില്ല. മരത്തിന്റെ മറവിലായിരുന്നു സ്‌ത്രീകളടക്കമുള്ള താരങ്ങൾ വസ്ത്രം മാറിയിരുന്നത്. അക്കാലത്ത് അഡൾട്ട് ഒൺലി സിനിമകൾ ധാരാളം വന്നതുകൊണ്ട് മലയാള സിനിമയ്ക്ക് അങ്ങനെ ഒരു ഇമേജ് ആയിരുന്നു ഉണ്ടായിരുന്നത്. തമിഴ് സിനിമയിലെ ഈ പ്രവണതയ്ക്ക് മാറ്റം കൊണ്ടുവന്നത് മമ്മൂട്ടിയാണ്.
അദ്ദേഹത്തിന്റെ സിനിമകൾ തമിഴിൽ വിജയിക്കാൻ തുടങ്ങിയതോടെ തങ്ങൾക്ക് മുറി വേണമെന്ന് പറഞ്ഞ് മമ്മൂട്ടി വഴക്കുണ്ടാക്കാൻ തുടങ്ങി. അതിനുശേഷമാണ് മലയാള താരങ്ങൾക്ക് ചെന്നൈയിലെ സ്റ്റുഡിയോകളിൽ മുറി ലഭിക്കാൻ തുടങ്ങിയത്. അദ്ദേഹത്തിന്റെ വരവോടെയാണ് തമിഴിൽ മലയാള സിനിമയുടെ ഇമേജിന് മാറ്റം വരാൻ തുടങ്ങിയത്. 80കളിലും 90കളിലും മമ്മൂട്ടിയുടേതായി മികച്ച സിനിമകൾ തമിഴിൽ വരാൻ തുടങ്ങി. അഴകൻ, ദളപതി, ആനന്ദം, മരുമലർച്ചി, കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ, പേരൻപ് തുടങ്ങി ഒട്ടനവധി ഹിറ്റുകൾ മമ്മൂട്ടിയുടേതായി തമിഴിൽ വന്നു'
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |