പണം നൽകാമെന്ന് മന്ത്രിയുടെ ഉറപ്പ്, ഇന്ന് മുതൽ വിതരണം പുനരാരംഭിക്കും
തിരുവനന്തപുരം: പാൽ വിതരണം ചെയ്‌തതിലെ കുടിശിക നൽകാത്തതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ കിടപ്പുരോഗികൾക്കുള്ള പാൽ വിതരണം ഇന്നലെ മിൽമ നിറുത്തി. സംഭവം വിവാദമായതോടെ മന്ത്രി വീണാജോർജ്, മന്ത്രി ചിഞ്ചുറാണിയുമായി നടത്തിയ അടിയന്തര ചർച്ചയെ തുടർന്ന് ഇന്ന് മുതൽ വിതരണം പുനഃസ്ഥാപിക്കാൻ തീരുമാനായി.
മൂന്ന് ദിവസത്തിനകം കുടിശിക തുക മിൽമയ്‌ക്ക് നൽകാമെന്ന ഉറപ്പിനെ തുടർന്നാണ് ഇന്ന് രാവിലെ മുതൽ വിതരണം പുനഃസ്ഥാപിക്കുന്നത്. കിടത്തി ചികിത്സിക്കുന്ന രോഗികൾക്കാണ് എല്ലാ ദിവസവും ഒരു നേരം പാൽ നൽകുന്നത്. 500 മില്ലി ലിറ്ററിന്റെ 1000 പാക്കറ്റുകളാണ് വിതരണം ചെയ്‌തുവരുന്നത്. കഴിഞ്ഞ മേയ് 22 മുതലുള്ള കുടിശികയായ 1.19 കോടി രൂപ കുടിശിക അടക്കാത്തത് കൊണ്ടാണ് പാൽ വിതരണം മിൽമ ഇന്നലെ അവസാനിപ്പിച്ചത്. കുടിശിക അടക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഉൾപ്പെടുള്ളവർക്ക് അഞ്ചുതവണ കത്തയച്ചിരുന്നു.
ഈ മാസം 12നാണ് ഒടുവിലായി മിൽമ കത്ത് നൽകിയത്. എന്നാൽ മെഡിക്കൽ കോളേജ് അധികൃതരോ ആരോഗ്യ വകുപ്പ് മേധാവികളോ പ്രതികരിക്കാത്തതോടെയാണ് വിതരണം നിറുത്തിവയ്‌ക്കാൻ തീരുമാനിച്ചത്. നേരത്തെ നടന്നിരുന്ന ബ്രെഡ് വിതരണവും രണ്ടുമാസം മുമ്പ് നിറുത്തിയിരുന്നു. മേയ് 22 മുതൽ കഴിഞ്ഞ മാസം 31 വരെ 1.14 കോടി രൂപയാണ് ആശുപത്രി അധികൃതർ മിൽമയ്ക്ക് നൽകേണ്ടത്. ഈ മാസം 1 മുതൽ 20 വരെയുള്ള കണക്കുകൾ പ്രകാരം അഞ്ചുലക്ഷം രൂപ അധികമായും നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |