പൂവാർ: ചരിത്രപരമായ പ്രൗഢി വിളിച്ചോതിയിരുന്ന അനന്ത വിക്ടോറിയ മാർത്താണ്ഡവർമ്മ കനാൽ എന്ന എ.വി.എം കനാൽ നാശത്തിന്റെ വക്കിൽ. മുമ്പ് അയൽനാടുമായുള്ള ജില്ലയുടെ വ്യാപാര ബന്ധങ്ങളെ ദൃഢമാക്കിയിരുന്ന കനാൽ ഇന്ന് വ്യാപകമായ കൈയേറ്റവും മാലിന്യ നിക്ഷേപവും കാരണമാണ് നാശോന്മുഖമായത്.
കന്യാകുമാരി മുതൽ കോവളം വരെയായിരുന്നു കനാൽ നിർമ്മിച്ചിരുന്നത്. ഇതിൽ കോവളം മുതൽ പൂവാർ വരെയുള്ള ഭാഗം നിലവിൽ പൂർണമായും ഇല്ലാതായി. കേരളത്തിന്റെ ഭാഗമായി വരുന്ന കനാൽ ഭാഗം പൂവാർ,കുളത്തൂർ പഞ്ചായത്ത് മേഖലകളിലാണുള്ളത്. കനാലുകൾ മണ്ണിട്ട് നികത്തിയും കോൺക്രീറ്റ് ഫിത്തികൾ നിർമ്മിച്ച് വസ്‌തുവിന്റെ വിസ്തീർണം കൂട്ടിയും കൈയേറ്റം വ്യാപകമായതോടെ പ്രദേശവാസികൾക്ക് പോലും കനാലിലെത്തിപ്പെടാൻ കിലോമീറ്ററുകൾ മാറി സഞ്ചരിക്കേണ്ട ഗതികേടിലുമാണ്. കൈയേറ്രം വ്യാപകമായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
വ്യാപാരത്തിന് സഹായിച്ച ജലപാത
പൂവാർ,പൊഴിയൂർ,കൊല്ലംങ്കോട്,തേങ്ങാപ്പട്ടണം,കുളച്ചൽ,മണ്ടയ്ക്കാട്,പുത്തൂർ വഴി കന്യാകുമാരിയിലേക്കാണ് ജലപാത കടന്നുപോയിരുന്നത്. തൂത്തുക്കുടിയിൽ നിന്ന് ഉപ്പും,നാഞ്ചിനാട്ടിൽ നിന്ന് അരിയും മറ്റ് ധാന്യങ്ങളും തിരുവിതാംകൂറിലെത്തിച്ചിരുന്നത് ഈ ജലപാതയിലൂടെയായിരുന്നു. രാജഭരണ കാലത്തുടനീളം ഈ ജലപാതയിലൂടെ അയൽനാടുമായിട്ടുള്ള വ്യാപാരബന്ധം ശക്തിനേടിയിരുന്നു. പിൽക്കാലത്ത് റോഡുമാർഗമുള്ള ഗതാഗതം വർദ്ധിക്കുകയും വ്യാപാര വ്യവസായ മേഖലയിലുണ്ടായ വിപ്ലവകരമായ മാറ്റങ്ങൾ പുതിയ മാനങ്ങൾ തേടുകയും ചെയ്‌തപ്പോൾ എ.വി.എം കനാൽ ഉപയോഗശൂന്യമായി.
മറന്നുപോയ ചരിത്രത്തിന്റെ പ്രൗഢി
1860ൽ അന്നത്തെ തിരുവിതാംകൂർ രാജാവായിരുന്ന ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവാണ് എ.വി.എം കനാൽ നിർമ്മിച്ചത്. തിരുവിതാംകൂറിനെ കന്യാകുമാരിയുമായി ബന്ധിപ്പിക്കുകയും അതിലൂടെ വ്യാപാര വാണിജ്യ ബന്ധം ശക്തിപ്പെടുത്തുകയുമായിരുന്നു ലക്ഷ്യം. സ്വർണ തൂമ്പയാൽ മഹാരാജാവ് തുടക്കം കുറിക്കുകയും പൂർണമായും മനുഷ്യനിർമ്മിതവുമായ കനാലിന് തിരുവിതാംകൂർ മഹാരാജാവിന്റെ കുലദൈവമായ അനന്തപദ്മനാഭന്റെയും ബ്രിട്ടീഷ് രാജ്ഞിയായ വിക്ടോറിയയുടെയും മാർത്താണ്ഡവർമ്മ മഹാരാജാവിന്റെയും പേരുകൾ (എ.വി.എം) ചേർത്തായിരുന്നു നാമകരണം നടത്തിയത്. ഇന്ന് തമിഴ്നാടിന്റെ ഭാഗമായ കുളച്ചൽ വരെ ഒന്നാം ഘട്ടമായും അതുകഴിഞ്ഞ് കന്യാകുമാരി വരെ രണ്ടാംഘട്ടമായുമാണ് കനാലിന്റെ പണി പൂർത്തീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |