കൊച്ചി: ഐസിസുമായി ബന്ധപ്പെട്ട് കേരളത്തിൽ പ്രവർത്തിച്ച മണ്ണാർക്കാട് സ്വദേശിയെ എൻഐഎ കസ്റ്റഡിയിലെടുത്തു. സഹീർ തുർക്കി എന്നയാളാണ് പിടിയിലായത്. ഐസിസുമായി ബന്ധപ്പെട്ട് തൃശൂരിലുള്ള കേസിൽ പിടിയിലായ നബീൽ അഹമ്മദിന്റെ കൂട്ടാളിയാണ് ഇയാൾ.
ഇയാളെ വീട്ടിൽ നിന്നാണ് എൻഐഎ കസ്റ്റഡിയിലെടുത്തത്. ചില സൈബർ തെളിവുകളും കണ്ടെടുത്തിട്ടുണ്ട്. നബീൽ അഹമ്മദിനെ ഒളിവിൽ പോകാൻ സഹായിച്ചത് സഹീറാണ്. നബീലിന് ഇയാൾ വ്യാജ സിം കാർഡും പണവും നൽകിയെന്നും എൻഐഎ പറയുന്നു. നബീൽ ഒളിവിൽ താമസിച്ച ലോഡ്‌ജിലെ രേഖകളും പിടിച്ചെടുത്തു. അവനൂരിലെ ലോഡ്‌ജിൽ പത്ത് ദിവസമാണ് നബീൽ ഒളിവിൽ കഴിഞ്ഞത്.
താലിബാൻ മാതൃകയിൽ കേരളത്തിലും ഐസിസ് ഗ്രൂപ്പ് രൂപീകരിക്കാൻ മലയാളികൾ ഉൾപ്പെട്ട സംഘം ശ്രമിച്ചെന്നാണ് എൻഐഎ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. നബീലിന്റെ മൊഴിയിൽ നിന്നാണ് സുപ്രധാന വിവരങ്ങൾ ലഭിച്ചത്. പെറ്റ് ലൗവേഴ്‌സ് എന്ന പേരിൽ ടെലഗ്രാം ഗ്രൂപ്പ് സൃഷ്ടിച്ച സംഘം ഫണ്ട് ശേഖരണത്തിന് തൃശൂർ, പാലക്കാട് ജില്ലകളിലെ ക്ഷേത്രങ്ങൾ കൊള്ളയടിക്കാനും പദ്ധതിയിട്ടിരുന്നുവെന്ന് എൻഐഎ പറയുന്നു.
ഖത്തറിലാണ് നബീൽ ജോലി ചെയ്തിരുന്നത്. ഇയാളും സുഹൃത്ത് ആഷിഫും ഖത്തറിലെ അഫ്ഗാൻ, സിറിയൻ സുഹൃത്തുക്കൾ വഴി ഐസിസ് ഭീകരരുമായി അടുപ്പം സ്ഥാപിച്ചത്. കേരളത്തിൽ യുവാക്കളെ സംഘടനയിലേക്ക് ആകർഷിക്കാനാണ് പെറ്റ് ലൗവേഴ്സ് എന്നപേരിൽ ടെലഗ്രാം ഗ്രൂപ്പ് ഉണ്ടാക്കിയത്. കേരളത്തിലേക്ക് മടങ്ങിയെത്തിയ നബീൽ അഹമ്മദാണ് ഇതിന് നേതൃത്വം കൊടുത്തതെന്നും എൻഐഎ കണ്ടെത്തി. യുവാക്കൾക്ക് ആയുധ പരിശീലനം ഉൾപ്പെടെ നൽകുന്നതിനുമായിരുന്നു നീക്കം. ഒരു ക്രിസ്ത്യൻ മതപുരോഹിതനെ വധിക്കാൻ പദ്ധതി തയ്യാറാക്കിയതിന്റെ വിവരങ്ങളും ഫോൺ പരിശോധനയിൽ കിട്ടിയിട്ടുണ്ടെന്നും എൻഐഎ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |