തൃശൂർ: കരുവന്നൂർ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുത്ത, സി.പി.എം ഭരിക്കുന്ന അയ്യന്തോൾ സഹകരണ ബാങ്കിൽ നിന്ന് മറ്റൊരു തട്ടിപ്പുകൂടി പുറത്ത്. തൃശൂർ ചിറ്റിലപ്പിള്ളിയിലെ വൃദ്ധദമ്പതികളായ റിട്ട. ഡെപ്യൂട്ടി തഹസിൽദാർ കുട്ടിക്കൃഷ്ണൻ, റിട്ട. അദ്ധ്യാപിക ശാരദ എന്നിവരാണ് തട്ടിപ്പിനിരയായത്.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഇവരെ മലപ്പുറം ആലക്കോട് വൈക്കത്ത് വളപ്പിൽ അബ്ദുള്ളക്കുട്ടിയുടെ മകൻ അബൂബക്കർ വായ്പയെടുപ്പിച്ച് പണം കൈക്കലാക്കിയെന്നാണ് പരാതി. ഒരു വർഷത്തിനകം തിരികെ നൽകാമെന്ന കരാറിൽ തുക കൈക്കലാക്കിയ അബൂബക്കർ പിന്നീട് കാലു മാറി. 2017 മാർച്ച് 31നാണ് ശാരദയുടെ പേരിലുള്ള 28.5 സെന്റ് ഭൂമി ഈടാക്കി ദമ്പതികളുടെയും മകന്റെയും പേരിൽ 92 ലക്ഷം വായ്പയെടുത്തത്. പലിശയടക്കം ഇപ്പോൾ 1.3 കോടിയായെന്ന് ദമ്പതികൾ പറയുന്നു. ജപ്തിക്കെതിരെ ഇവർ സ്റ്റേ നേടിയിട്ടുണ്ട്. അബൂബക്കർ ഒരു ഗഡു മാത്രമേ അടച്ചുള്ളൂ.
മാനദണ്ഡം ലംഘിച്ച് വായ്പ നൽകിയതിന് അന്നത്തെ ബാങ്ക് സെക്രട്ടറിക്കെതിരെയും വഞ്ചന നടത്തിയതിന് അബൂബക്കറിന് എതിരെയും പൊലീസിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും വൃദ്ധദമ്പതികൾ പരാതി നൽകിയിട്ടുണ്ട്. അബൂബക്കറിന് സഹായികളും ഉണ്ടായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്ന ദമ്പതികളിൽ നിന്ന് ഏഴ് ലക്ഷം വച്ച് 10 സെന്റ് വാങ്ങാമെന്ന് അബൂബക്കർ പറഞ്ഞിരുന്നു. തത്കാലം പണമില്ലാത്തതിനാൽ ദമ്പതികളുടെ സ്ഥലം ഈടുവച്ച് വായ്പയെടുക്കാൻ പ്രേരിപ്പിക്കുകയായിരുന്നു.
ദമ്പതികൾ മുമ്പ് വായ്പയെടുത്തിരുന്ന തൃശൂർ അമലനഗർ ജില്ലാ സർവീസ് സഹകരണ ബാങ്കിലെ 10 ലക്ഷം അബൂബക്കർ അടച്ചാണ് അയ്യന്തോൾ ബാങ്കിൽ നിന്ന് വായ്പയെടുത്തത്. ഇത് ഉൾപ്പെടെ 25ലക്ഷമാണ് കുടുംബാംഗങ്ങൾക്ക് ലഭിച്ചത്. ബാക്കി അബൂബക്കർ കൈക്കലാക്കി. നിവരധിതവണ ആവശ്യപ്പെട്ടിട്ടും ജപ്തിവിവരം അറിയിച്ചിട്ടും പണം നൽകിയില്ല.
മാനദണ്ഡം ലംഘിച്ച് ലക്ഷങ്ങളുടെ വായ്പ ഒറ്റ ദിവസം കൊണ്ട്
മാനദണ്ഡം ലംഘിച്ചാണ് ബാങ്ക് പരിധിയിൽ താമസക്കാരല്ലാത്ത, വസ്തുവില്ലാത്ത ദമ്പതികളുടെ പേരിൽ തൃശൂർ ഒളരിയിലെ വ്യാജവിലാസം നൽകി ഒറ്റ ദിവസം കൊണ്ട് അബൂബക്കർ വായ്പ തരപ്പെടുത്തിയത്. അബൂബക്കറിന്റെ നാട്ടുകാരനെന്നു കരുതുന്ന മലപ്പുറത്തെ റാഫി എന്നയാൾ ഉൾപ്പെടെ സഹായികളും ഉണ്ടായിരുന്നതായി കുട്ടിക്കൃഷ്ണൻ പറഞ്ഞു. വടക്കാഞ്ചേരിയിലെ ഒരു ആയുർവേദ സ്ഥാപനത്തിൽ ഉഴിച്ചിലിനിടെയാണ് അവിടെ ചികിത്സയ്‌ക്കെത്തിയ റാഫിയെ പരിചയപ്പെട്ടത്. തുടർന്ന് റാഫിയാണ് അബൂബക്കറുമായി വന്ന് ഇടപാടിന് കൂട്ടു നിന്നതെന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |