കൊച്ചി: കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച പാറശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസിൽ അമ്മയ്ക്കും അമ്മാവനും പിന്നാലെയാണ് ഗ്രീഷ്മയ്ക്കും ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസമാണ് കേസിൽ വാദം പൂർത്തായായത്. പിന്നാലെ ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കേസിൽ ഒക്ടോബർ 31ന് ആണ് ഗ്രീഷ്മ അറസ്റ്റിലാവുന്നത്.
കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചതോടെയാണ് ഗ്രീഷ്മയ്ക്ക് ജാമ്യത്തിന് വഴി തുറന്നത്. കേസിന്റെ വിചാരണ നീണ്ടുപോകുമെന്ന വാദം പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പ്രോസിക്യൂഷൻ എതിർപ്പ് ഉന്നയിച്ചെങ്കിലും അന്വേഷണം പൂർത്തിയായ പശ്ചാത്തലത്തിൽ ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
2022 ഒക്ടോബർ 14നാണ് തമിഴ്നാട് പളുകലിലുള്ള വീട്ടിൽ വച്ച് കാമുകനായ ഷാരോണിനെ ഗ്രീഷ്മ കഷായത്തിൽ വിഷം കലക്കി നൽകിയത്. ശാരീരികാസ്വാസ്ഥ്യം നേരിട്ട ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദിവസങ്ങളോളം അവശതകളോട് പൊരുതി ഒക്‌ടോബർ 25ന് ആണ് ഷാരോൺ മരിക്കുന്നത്.
കാമുകിയായ ഗ്രീഷ്മയെ മരണമൊഴിയിൽ പോലും ഷാരോൺ സംശയിച്ചിരുന്നില്ല. പാറശാല പൊലീസ് സാധാരണ മരണമെന്ന നിഗമനത്തിലെത്തിയിരുന്നു. എന്നാൽ പിന്നീട് പ്രത്യേക അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിനും അന്വേഷണത്തിനുമൊടുവിൽ ഗ്രീഷ്മ വിഷം കൊടുത്ത് ഷാരോണിനെ വധിക്കുകയായിരുന്നുവെന്ന് കണ്ടെത്തി.
മറ്റൊരാളെ വിവാഹം കഴിക്കുന്നതിന് ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു കൊലപാതകം. ഗ്രീഷ്മയെ രക്ഷിക്കാൻ അമ്മയും അമ്മാവനും ശ്രമിച്ചുവെന്ന പൊലീസ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഇവരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ഇവർക്ക് നേരത്തെ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |