കൊച്ചി: ഓൺലൈൻ ലോട്ടറിയുടെ പേരിൽ എറണാകുളം സ്വദേശിനിയായ വീട്ടമ്മയിൽ നിന്ന് 1.12 കോടി രൂപ തട്ടിയ ഉത്തരേന്ത്യക്കാരായ നാലുപേരെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം ജാർഖണ്ഡിലെ റാഞ്ചിയിൽ നിന്ന് അറസ്റ്റ് ചെയ്തു. ബിഹാർ സ്വദേശികളായ ജ്യോതിഷ് കുമാർ, മോഹൻകുമാർ, അജിത് കുമാർ, റാഞ്ചി സ്വദേശി നീരജ് കുമാർ എന്നിവരാണ് അറസ്റ്റിലായത്.
ഇവരിൽനിന്ന് 28 മൊബൈൽ ഫോണുകൾ, 85 എ.ടി.എം കാർഡുകൾ, 8 സിം കാർഡുകൾ, ലാപ്‌ടോപ്പ്, വിവിധ ബാങ്കുകളുടെ ചെക്കുകളും പാസ് ബുക്കുകളും എന്നിവയും 1.25 ലക്ഷം രൂപയും കണ്ടെടുത്തു. പ്രതികൾ ഇന്ത്യയിൽ ഉടനീളം തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് വ്യക്തമായി. പ്രതികളെ റാഞ്ചി കോടതിയിൽ ഹാജരാക്കി നടപടികൾ പൂർത്തിയാക്കി എറണാകുളത്ത് എത്തിക്കും.
സ്നാപ്ഡീലിന്റെ ഉപഭോക്താക്കൾക്കായി സ്നാപ്ഡീൽ ലക്കി ഡ്രോ എന്ന പേരിൽ നടത്തിയ നറുക്കെടുപ്പിൽ ഒന്നരക്കോടി രൂപ സമ്മാനം ലഭിച്ചതായി വീട്ടമ്മയെ വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. സമ്മാനത്തുക ലഭിക്കുന്നതിന് സർവീസ് ചാർജ് എന്നപേരിൽ പലപ്പോഴായി പ്രതികൾ വീട്ടമ്മയിൽ നിന്ന് ഒരുകോടി 12 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിലൂടെ തട്ടിയെടുക്കുകയായിരുന്നു. തട്ടിപ്പ് തിരിച്ചറിഞ്ഞ വീട്ടമ്മ പൊലീസിനെ സമീപിച്ചു. പരാതിയുടെ ഗൗരവം കണക്കിലെടുത്ത് കേസ് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറുകയുമായിരുന്നു.
മിന്നൽ ആക്ഷൻ
ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ എറണാകുളം യൂണിറ്റ് ആയിരത്തോളം ഫോൺ നമ്പറുകളും അഞ്ഞൂറോളം മൊബൈൽ ഫോൺ രേഖകളും 250ലധികം ബാങ്ക് അക്കൗണ്ട് രേഖകളും പരിശോധിച്ചാണ് പ്രതികൾ റാഞ്ചിയിലുണ്ടെന്ന് മനസിലാക്കിയത്. റാഞ്ചിയിലെ ഉൾപ്രദേശത്തെ ഒളിത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ അറസ്റ്റിലായത്. ക്രൈംബ്രാഞ്ച് ഡി.ഐ.ജി ജെ. ജയനാഥിന്റെ മേൽനോട്ടത്തിൽ എസ്.പി എം.ജെ. സോജൻ, ഡിവൈ.എസ്.പി വി.റോയ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.
ക്രിപ്റ്രോ കറൻസിയാക്കും
തട്ടിയെടുക്കുന്ന പണം ഉടൻ തന്നെ മറ്റു അക്കൗണ്ടുകളിലൂടെ എ.ടി.എം കാർഡ് വഴി പിൻവലിക്കുകയും പിന്നീട് മറ്റ് ഇടപാടുകളിലൂടെ ക്രിപ്റ്റോ കറൻസിയാക്കി മാറ്റുകയുമാണ് ചെയ്തിരുന്നത്. ഇന്റർനെറ്റ് ബാങ്കിംഗിന്റെ പാസ് വേഡ് കൈക്കലാക്കുന്ന പ്രതികൾ യഥാർത്ഥ അക്കൗണ്ട് ഉടമകളുടെ ഫോൺ നമ്പറുകൾക്ക് പകരം സ്വന്തം ഫോൺ നമ്പർ, അക്കൗണ്ടിൽ ബന്ധിപ്പിക്കും. ഇങ്ങനെ ലഭിക്കുന്ന പണം ആഡംബരജീവിതം നയിക്കുന്നതിനും വിലയേറിയ ഫോണുകളും വാഹനങ്ങളും വാങ്ങുന്നതിനുമാണ് ചെലവഴിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |