തിരുവനന്തപുരം:പ്രശസ്ത ഭാഷാ പണ്ഡിതനും മഹാ നിഘണ്ടുക്കളുടെ ശിൽപിയും എഴുത്തുകാരനും ആത്മീയാചാര്യനുമായ ഡോ. ബി.സി ബാലകൃഷ്ണൻ (96) നിര്യാതനായി. വസതിയായ കവടിയാർ ജവഹർനഗർ ഡി8 ബാൽരാജിൽ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. ദീർഘകാലം കേരള സർവകലാശാല മലയാളം ലക്സികൻ വിഭാഗം മേധവിയായിരുന്നു .സംസ്‌കാരം ഇന്നു 12ന് തൈക്കാട് ശാന്തി കവാടത്തിൽ.
ഭാര്യ: റിട്ട. പ്രൊഫസർ പരേതയായ രാജമ്മ. മക്കൾ: ബി.ആർ.ബാലകൃഷ്ണൻ (റിട്ട. ഇൻകം ടാക്സ് പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ), ബി.ആർ.ബലറാം (റിട്ട. എയർഫോഴ്സ്, ബംഗളൂരു), ബി.ആർ.ബാലചന്ദ്രൻ (ആർക്കിടെക്ട്,ടൗൺ പ്ലാനർ,അമേരിക്ക). മരുമക്കൾ: ആശാ നായർ (റിട്ട. ഐ.എസ്.ആർ.ഒ), ഹേമലതാ നായർ, സൗമ്യാ ബാലചന്ദ്രൻ (ആർക്കിടെക്ട്, അമേരിക്ക).
ലെക്സിക്കോഗ്രാഫിക്കൽ
സൊസൈറ്റി സ്ഥാപകൻ
ലോകത്തിൽ ഏറ്റവും കൂടുതൽ നിഘണ്ടുക്കൾ പുറത്തിറക്കിയ വ്യക്തിയെന്ന റെക്കോർഡ് ഡോ. ബി.സി. ബാലകൃഷ്ണന്റെ പേരിലാണ്. ലോകത്തെ ആദ്യ നിഘണ്ടു നിർമാണ സൊസൈറ്റിയായ ലെക്സിക്കോഗ്രാഫിക്കൽ സൊസൈറ്റി ഒഫ് ഇന്ത്യയ്ക്കു 1975ൽ
ബി.സി. ബാലകൃഷ്ണൻ രൂപം നൽകി. 18,000 ശ്ലോകങ്ങളുള്ള ദേവീ ഭാഗവതത്തിന്റെ വ്യാഖ്യാനത്തിലായിരുന്നു അവസാന നാളുകളിൽ. ആധ്യാത്മിക പ്രഭാഷണ രംഗത്തും സജീവമായിരുന്നു.
കേരള സർവകലാശാല മലയാളം ലക്സികൻ വിഭാഗം മേധവിയായിരുന്ന കാലത്ത് മലയാള മഹാ നിഘണ്ടുവിന്റെ 4,5,6 വാല്യങ്ങൾ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചു. ഭാഷാ വിജ്ഞാനം, നമ്മുടെ സംസ്‌കാരത്തിന്റെ വേരുകൾ, സംസ്‌കൃത സ്വാധീനം മലയാളത്തിൽ, ലളിതാ സഹസ്രനാമം, ദേവീ മാഹാത്മ്യം, സൗന്ദര്യ ലഹരി, ലളിതാ ത്രിശതി, ഹരിനാമ കീർത്തനം, നാരായണീയം, വിഷ്ണു സഹസ്ര നാമം, ലളിത ഉപഖ്യാനം, കനകധാര സഹസ്രനാമം, ശിവാനന്ദ ലഹരി എന്നീ കൃതികളും വ്യാഖ്യാനങ്ങളും രചിച്ചു.
ശബ്ദസാഗരം, ശബ്ദ സുരഭി അദ്ധ്യാത്മ രാമായണ വിജ്ഞാന കോശ നിഘണ്ടു എന്നീ നിഘണ്ടുക്കളും എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചു. കേരള സാഹിത്യ അക്കാഡമി അവാർഡ്, ഇന്റർ നാഷണൽ സ്‌കൂൾ ഓഫ് ദ്രവിഡീയൻ ലിറ്ററേച്ചർ അവാർഡ്, സിവി സാഹിത്യ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |