ഹ്വാംഗ്ചോയിൽ നിന്ന് ഒരുമണിക്കൂറോളം സഞ്ചരിച്ച് ഷെജിയാംഗ് യൂണിവേഴ്സിറ്റി ഒഫ് ടെക്നോളജി ക്യാമ്പസിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് പോകുമ്പോൾ ബസിൽ വച്ച് പരിചയപ്പെട്ടതാണ് ചൈനീസ് പത്രമായ 'വർക്കേഴ്സ് ഡെയ്ലി"യുടെ റിപ്പോർട്ടർ ഫെംഗ് ഷിയാനെ. ചൈനയിലെ എല്ലാട്രേഡ് യൂണിയനുകളും ചേർന്ന് നടത്തുന്ന പത്രമാണ് വർക്കേഴ്സ് ഡെയ്ലി.
പുള്ളി ക്രിക്കറ്റ് കാണാനായി വരികയാണത്രേ. ഫെംഗ് ഇതേവരെ ക്രിക്കറ്റ് നേരിട്ട് കണ്ടിട്ടില്ല. ഞാൻ ഇന്ത്യയിൽ നിന്നാണെന്ന് അറിഞ്ഞപ്പോൾ പിന്നെ സംസാരം ക്രിക്കറ്റിനെക്കുറിച്ചായി.ഇന്ത്യയിൽ ഈ കളി എങ്ങനെ ഇത്രയും ഫേമസായി എന്ന് അറിയാനാണത്രേ ഇദ്ദേഹത്തിന്റെ വരവ്. ഫെംഗിന്റെ ഒരു ചോദ്യം എനിക്ക് ഇഷ്ടപ്പെട്ടു, ക്രിക്കറ്റ് പന്തുകൊണ്ടാൽ പരിക്കേൽക്കില്ലേയെന്ന്. ആ പേടികൊണ്ടാണത്രേ ചൈനക്കാർ അധികം ക്രിക്കറ്റ് കളിക്കാൻ താത്പര്യപ്പെടാത്തത്.
സ്റ്റേഡിയത്തിൽ ചെന്നപ്പോൾ കുറച്ചുചൈനക്കാർ കളികാണാനുണ്ട്. പത്തോളം വരുന്ന ഇന്ത്യക്കാരും അത്രതന്നെ ശ്രീലങ്കക്കാരും. പകുതിയോളം സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. രാവിലെ ഇന്ത്യക്കാരായ ചിലർ വിളിച്ച് കളിക്ക് ടിക്കറ്റ് കിട്ടുമോ എന്ന് ചോദിച്ചിരുന്നു. ഓൺലൈനായി ടിക്കറ്റെല്ലാം വിറ്റുകഴിഞ്ഞത്രേ. സീറ്റ് ഉണ്ടായിരുന്നിട്ടാണോ ഓൺലൈനിൽ നൽകാത്തതെന്ന് ചോദിച്ചപ്പോൾ ചൈനക്കാർ ടിക്കറ്റ് വാങ്ങിയിട്ട് വരാതിരുന്നതുകൊണ്ടാണ് സീറ്റ് ഒഴിഞ്ഞുകിടക്കുന്നതെന്ന് വോളണ്ടിയർമാർ മറുപടി പറഞ്ഞു. വന്ന ചൈനക്കാരാകട്ടെ ഗാലറിയിലൂടെ വെറുതെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. ട്വന്റി-20 പോലും അവരെ ബോറടിപ്പിക്കുന്നു. നല്ല വെയിലായിരുന്നതാൽ കാണികൾ പലരും കുടത്തണ ലിലായിരുന്നു.
അതിനിടയിൽ അതാ പ്ളക്കാർഡുമായി ഒരു ചൈനീസ് പയ്യൻ. സ്മൃതി മന്ഥന, ദേവത എന്നാണ് ആ കാർഡിൽ എഴുതിയിരിക്കുന്നത്. ഇന്ത്യൻ ഉപനായിക സ്മൃതിയുടെ ആരാധകനാണത്രേ പയ്യൻസ്. ബെയ്ജിംഗിൽ നിന്ന് ഒരു രാത്രി യാത്രചെയ്താണ് യു ജുൻ എന്ന ഈ പയ്യൻ സ്മൃതിയുടെ കളികാണാനെത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ സ്മൃതിയുടെ ഫോട്ടോസും വീഡിയോസും കണ്ടാണ് ഇഷ്ടം തോന്നിയതത്രേ.
മറ്റ് സ്റ്റേഡിയങ്ങളിൽ നിന്ന് ഈ വേദിയെ വ്യത്യസ്തമാക്കിയത് ഇവിടുത്തെ ഇംഗ്ളീഷ് അറിയാവുന്ന വോളണ്ടിയേഴ്സാണ്. ഇവിടെ ഇംഗ്ളീഷ് ബിരുദത്തിന് പഠിക്കുന്നവരെയാണ് വോളണ്ടിയേഴ്സ് ആക്കിയത് എന്നതാണ് അതിന് കാരണം. ഇന്ത്യയിൽ നിന്ന് ഉൾപ്പടെ ഇവിടെ വിദ്യാർത്ഥികളുണ്ട്. കണ്ണൂരുകാരനായ അലൻ മാത്യു ഇവിടെ കെമിക്കൽ എൻജിനീയറിംഗ് വിദ്യാർത്ഥിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |