ആലപ്പുഴ: പാറശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ ജയിൽ മോചിതയായി. മാവേലിക്കര ജയിലിൽ നിന്ന് രാത്രിയോടെയാണ് ഗ്രീഷ്മ പുറത്തിറങ്ങിയത്. പിന്നാലെ മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് പൂർണമായി പ്രതികരിക്കാതെ അഭിഭാഷകരോടൊപ്പം വാഹനത്തിൽ മടങ്ങി. ഇതേ കേസിൽ പ്രതികളായ ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കേസിൽ കഴിഞ്ഞ വർഷം ഒക്ടോബർ 31ന് ആണ് ഗ്രീഷ്മ അറസ്റ്റിലാവുന്നത്.
കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച പാറശാല ഷാരോൺ വധക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് ഇന്നലെ ഹൈക്കോടതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസമാണ് കേസിൽ വാദം പൂർത്തായായത്. പിന്നാലെ കേസിൽ ഇടപെടരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നുമുള്ള ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. ജനവികാരം എതിരാണെന്ന് ചൂണ്ടിക്കാട്ടി അർഹതപ്പെട്ട ജാമ്യം നിഷേധിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. അന്വേഷണത്തോട് പ്രതി സഹകരിച്ചിട്ടുണ്ട് കൂടാതെ ക്രിമിനൽ പശ്ചാത്തലവുമില്ല. അതിനാൽ കുറ്റപത്രം നൽകിയിട്ടും ജാമ്യം നിഷേധിക്കണമെങ്കിൽ മതിയായ കാരണമുണ്ടാകണമെന്ന് കോടതി പറഞ്ഞു. ഗ്രീഷ്മ ഒളിവിൽ പോകുമെന്ന ആശങ്ക പ്രോസിക്യൂഷന് ഇല്ലെന്നും കോടതി അറിയിച്ചിരുന്നു.
2022 ഒക്ടോബർ 14നാണ് തമിഴ്നാട് പളുകലിലുള്ള വീട്ടിൽ വച്ച് കാമുകനായ ഷാരോണിനെ ഗ്രീഷ്മ കഷായത്തിൽ വിഷം കലക്കി നൽകിയത്. ശാരീരികാസ്വാസ്ഥ്യം നേരിട്ട ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദിവസങ്ങളോളം അവശതകളോട് പൊരുതി ഒക്‌ടോബർ 25ന് ആണ് ഷാരോൺ മരിക്കുന്നത്.
കാമുകിയായ ഗ്രീഷ്മയെ മരണമൊഴിയിൽ പോലും ഷാരോൺ സംശയിച്ചിരുന്നില്ല. പാറശാല പൊലീസ് സാധാരണ മരണമെന്ന നിഗമനത്തിലെത്തിയിരുന്നു. എന്നാൽ പിന്നീട് പ്രത്യേക അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിനും അന്വേഷണത്തിനുമൊടുവിൽ ഗ്രീഷ്മ വിഷം കൊടുത്ത് ഷാരോണിനെ വധിക്കുകയായിരുന്നുവെന്ന് കണ്ടെത്തി.
മറ്റൊരാളെ വിവാഹം കഴിക്കുന്നതിന് ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു കൊലപാതകം. ഗ്രീഷ്മയെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന പൊലീസ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അമ്മയെയും അമ്മാവനെനും കേസിൽ പ്രതി ചേർത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |