കൊൽക്കത്ത: കേരളം തനിക്ക് അമ്മയെപ്പോലെയെന്ന് പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ്. മമതയുള്ളയിടത്ത് ആനന്ദവും ആനന്ദമുള്ളയിടത്ത് മമതയുണ്ടാകുമെന്നും ഇതാണ് ഇന്നത്തെ ബംഗാളിന്റെ മുഖമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിന്ന് രബീന്ദ്ര ടാഗോർ സ്ഥാപിച്ച വിശ്വഭാരതിയിലേക്ക് പോകൂന്ന 'യാത്ര' എന്ന സഞ്ചാരികളുടെ കൂട്ടായ്മയ്ക്ക് രാജ്ഭവനിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നടക്കുമ്പോൾ കുട്ടി അമ്മയുടെ കൈപിടിച്ചാൽ ചിലപ്പോൾ കുട്ടിയുടെ കൈ വിട്ടു പോയെന്നു വരാം. എന്നാൽ അമ്മ കുട്ടിയുടെ കൈപിടിച്ചാൽ അതൊരിക്കലും വിടില്ല - നാട്ടിലെ കുട്ടിക്കാല ഓർമകൾ പങ്കുവെച്ചു കൊണ്ട് ആനന്ദബോസ് പറഞ്ഞു.
ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമായ പ്രദേശങ്ങളും സ്മാരകളും സന്ദർശിക്കുന്ന 'യാത്ര'യുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു ബംഗാൾ സന്ദർശനം. അദ്ധ്യാപകരും എഴുത്തുകാരും സാമൂഹിക പ്രവർത്തകരുമുൾപ്പെടുന്ന, സമൂഹത്തിന്റെ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച 50 പേരാണ് യാത്ര സംഘത്തിലുള്ളത്. ബംഗാളിലെ സർവകലാശാലകളിലെ സെനറ്റിലേക്ക് യാത്രാ സംഘത്തിൽ നിന്ന് അനുയോജ്യരായ രണ്ടുപേരെ നാമനിർദ്ദേശം ചെയ്യുന്ന കാര്യം പരിഗണിക്കുമെന്ന് ചാൻസലർ കൂടിയായ ഗവർണർ പറഞ്ഞു. പുതു വിജ്ഞാനധാരയെ യാത്രകളുമായി ബന്ധപ്പെടുത്തി സാംസ്കാരിക വിനിമയരംഗത്ത് സവിശേഷമായ പ്രവർത്തനശൈലിയിൽ നീങ്ങുന്ന യാത്ര സംഘത്തിന് 25,000 രൂപയുടെ ബസ്റ്റ് പ്രാക്ടീസ് പുരസ്കാരം ഗവർണർ പ്രഖ്യാപിച്ചു.
'വിശ്വഭാരതി'യിലേക്ക് എന്ന യാത്രാകാവ്യം ബാലകൃഷ്ണൻ അഞ്ചത്ത് ഗവർണർക്ക് സമർപ്പിച്ചു.ഗവർണർ തന്റെ പുസ്തകങ്ങൾ സംഘാംഗങ്ങൾക്ക് സമ്മാനമായി നൽകി. യാത്ര സംഘത്തിന് വിരുന്നു സൽക്കാരവും നൽകി. 'യാത്ര'യുടെ കോഡിനേറ്റർ കെ രാജൻ , ബാലകൃഷ്ണൻ, അജിത്ത് വെണ്ണിയൂർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |