ഹൈദരാബാദ്: തെലങ്കാനയിലെ ആദ്യ ലുലു മാളും ഹൈപ്പർമാർക്കറ്റും ഹൈദരാബാദിലെ കുക്കട്ട്പള്ളിയിൽ ഇന്ന് ഉദ്ഘാടനം ചെയ്യും. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ തെലങ്കാന വ്യവസായ മന്ത്രി കെ.ടി. രാമറാവു ഉദ്ഘാടനം നിർവഹിക്കും. അഞ്ച് ലക്ഷം സ്ക്വയർ ഫീറ്റിലാണ് ലുലമാൾ ആരംഭിക്കുന്നത്. ലുലു ഹൈപ്പർമാർക്കറ്റ് രണ്ട് ലക്ഷം സ്ക്വയർ ഫീറ്റിലാണ് ഒരുക്കിയിരിക്കുന്നത്. വൈകിട്ട് മൂന്ന് മണി മുതൽ മാൾ പൊതുജനങ്ങൾക്കായി തുറന്ന് നൽകും.
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുമായി തെലങ്കാന വ്യവസായ മന്ത്രി കെ.ടി. രാമറാവു നടത്തിയ കൂടിക്കാഴ്ചയിൽ 500 കോടി രൂപയുടെ നിക്ഷേപത്തിന് ധാരണയിലെത്തിയിരുന്നു. ധാരണാപത്രം ഒപ്പുവച്ച് മാസങ്ങൾക്കകം തന്നെ ഈ നിക്ഷേപവാദഗ്ദാനം യാഥാർത്ഥ്യമായിരിക്കുകയാണ്. 2500ലധികം പേർക്കാണ് പുതിയ തൊഴിൽ അവസരം ഒരുങ്ങിയിരിക്കുന്നത്.
ലുലു ഫൺടൂറ, ലുലു കണക്ട്, ലുലു ഫാഷൻ സ്റ്റോർ, എഴുപത്തിയഞ്ചിലധികം അന്താരാഷ്ട്ര ബ്രാൻഡഡ് ഉത്പന്നങ്ങൾ, 1400പേരുടെ സീറ്റിംഗ് സജ്ജീകരണമുള്ള അഞ്ച് തിയേറ്റർ സ്ക്രീനുകൾ, ഫുഡ് കോർട്ട് എന്നിവയും മാളിലുണ്ട്.
ഇന്ത്യയിലെ ലുലുവിന്റെ ആറാമത്തെ ഷോപ്പിങ്ങ് കേന്ദ്രമാണ് ഹൈദരാബാദിലേതെന്ന് ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷറഫ് അലി, ലുലു ഇന്ത്യ ആൻഡ് ഒമാൻ ഡയറക്ടർ എ.വി. ആനന്ദ്, ലുലു ഇന്ത്യ ഡയറക്ടർ ആൻഡ് സി.ഇ.ഒ എം.എ. നിഷാദ്, ലുലു ഗ്രൂപ്പ് മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ, ലുലു ഇന്ത്യ ഷോപ്പിംഗ് മാൾസ് ഡയറക്ടർ ഷിബു ഫിലിപ്പ്സ്, ലുലു തെലങ്കാന റീജിയണൽ മാനേജർ അബ്ദുൾ ഖദീർ ഷെയ്ഖ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കൊച്ചി, തിരുവനന്തപുരം, ബംഗളുരു, ലഖ്നൗ, കോയമ്പത്തൂർ എന്നിവടങ്ങളിലാണ് മറ്റ് ലുലുമാളുകൾ ഉള്ളത്. കൂടാതെ, തെലങ്കാനയിലെ വിവിധയിടങ്ങളിൽ കൂടി നിക്ഷേപം നടത്താൻ ലുലു ഗ്രൂപ്പ് ധാരണയിലെത്തിയിട്ടുണ്ട്. കേരളത്തിൽ വിവിധയിടങ്ങളിൽ തുറക്കാനിരിക്കുന്ന മാളുകൾക്കും ഹൈപ്പർമാർക്കറ്റുകൾക്കും പുറമേ അഹമ്മദാബാദ്, വാരണാസി, നോയിഡ, ബംഗളുരു, ചെന്നൈ എന്നിവടങ്ങളിൽ പുതിയ മാളുകളും ഹൈപ്പർമാർക്കറ്റുകളും ഉടൻ ആരംഭിക്കും. ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രങ്ങളും പുതിയ റീട്ടെയിൽ പ്രൊജക്ടുകളും അഹമ്മദാബാദ്, ചെന്നൈ, ശ്രീനഗർ, ഗ്രേയിറ്റർ നോയിഡ, വരാണസി തുടങ്ങിയിടങ്ങളിൽ ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |