തിരുവനന്തപുരം : നിയമസഭ പാസാക്കിയ ബില്ലുകൾ പിടിച്ചുവയ്ക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ സംസ്ഥാന സർക്കാർ നീക്കം. മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. നിയമസഭ പാസാക്കുന്ന ബില്ലുകൾ ഒപ്പിടാതെ നീട്ടുക്കൊണ്ടുപോകാൻ ഗവർണർക്ക് അധികാരമുണ്ടോയെന്ന് ഹർജിയിൽ ഉന്നയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാലിന്റെ സേവനം സർക്കാർ ഇതിനായി തേടും. നേരത്തെ ഫാലി എസ്. നരിമാന്റെ അഭിപ്രായവും സർക്കാർ തേടിയിരുന്നു.
ഗവർണർ ഒപ്പിടേണ്ട എട്ട് ബില്ലുകളാണ് ഒപ്പ് കാത്ത് കിടക്കുന്നത്. മൂന്ന് ബില്ലുകൾ ഒരു വർഷവും 10 മാസവും കടന്നു. മറ്റ് മൂന്നെണ്ണം ഒരു വർഷത്തിലേറെയായി. പാർലമെന്ററി സംവിധാനത്തിൽ നിയമനിർമ്മാണം നിയമസഭകളുടെ ചുമതലയാണ്. ബില്ലുകൾ ഒപ്പിടാതെ കാലതാമസം വരുത്തുന്നത് പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തസത്തയ്ക്ക് നിരക്കുന്നതല്ല.
ബില്ലുകളിൽ ഗവർണറെ സന്ദർശിച്ച് മന്ത്രിമാരടക്കം വിശദീകരണം നൽകിയതാണ്. എന്നിട്ടും തീരുമാനമായില്ല. വൈസ് ചാൻസലർ നിയമനമടക്കം സ്തംഭനാവസ്ഥയിലാണ്. പൊതുജനാരോഗ്യ ബില്ലിലും ഒപ്പിട്ടിട്ടില്ല. ബില്ലുകൾ പിടിച്ചുവയ്ക്കുന്നത് കൊളോണിയൽ കാലത്തെ അനുസ്മരിപ്പിക്കുന്നതായി വ്യാഖ്യാനിച്ചാൽ തെറ്റ് പറയാനാവില്ല, ബില്ലുകൾ കാലതാമസം വരുത്തുന്നത് സർക്കാരിന്റെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നതാണ് . നിയമപരമായ മാർഗങ്ങൾ തേടുകയല്ലാതെ സർക്കാരിന് മറ്റൊന്നും ചെയ്യാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |