ജയ്‌പൂർ: മദ്ധ്യപ്രദേശിന് പുറമേ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന രാജസ്ഥാനിലും പുതിയ തന്ത്രങ്ങൾ മെനഞ്ഞ് ബിജെപി. ഇതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി വൈകി ജയ്‌പൂരിൽ യോഗം ചേർന്നു. ജയ്‌പൂരിലെ ഒരു ഹോട്ടലിൽ ഇന്നലെ വൈകിട്ടോടെ ആരംഭിച്ച യോഗം പുലർച്ചെ രണ്ടുമണിവരെ നീണ്ടതായി പാർട്ടിയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.
ഈ വർഷം ഡിസംബറോടെ രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാനത്ത് സ്ഥിരം തന്ത്രങ്ങൾ മാറ്റി വേറിട്ട രീതിയിൽ മത്സരത്തെ സമീപിക്കാനാണ് ബിജെപി ഒരുങ്ങുന്നത്. കനത്ത വെല്ലുവിളി നേരിടുന്ന സീറ്റുകളിൽ കേന്ദ്രമന്ത്രിമാരെയും എംപിമാരെയും മത്സരിപ്പിക്കാനാണ് ബിജെപിയുടെ നീക്കം. കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത് സ്ഥാനാർത്ഥിയാകുമെന്നും അഭ്യൂഹങ്ങളുണ്ട്.
ഒരു മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുൻനിർത്തി പ്രചാരണം നടത്താതെ മറ്റ് നേതാക്കൾക്കൊപ്പം കൂട്ടമായി പ്രചാരണം നടത്താനാണ് തീരുമാനം. പാർട്ടിക്കുള്ളിലെ തന്നെ മത്സരങ്ങളും ശത്രുതയും നിയന്ത്രിക്കുകയും 'വ്യക്തിയ്ക്ക് മുകളിലാണ് പാർട്ടി' എന്ന ആശയം പ്രചരിപ്പിക്കുകയുമാണ് ശ്രമം. ഗജേന്ദ്ര സിംഗ് ശെഖാവത്, രാജ്യസഭാ എം പി ഡോ.കിരോഡി ലാൽ മീണ, ലോക്‌സഭാ എംപിമാരായ ദിയ കുമാർ, രാജ്യവർദ്ധൻ രാത്തോർ, സുഖ്‌വീർ സിംഗ് ജോൻപുരിയ എന്നിവരുടെ പേരുകളാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥികളായി ഉയർന്നുകേൾക്കുന്നത്. അതേസമയം, സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്വാധീനമുള്ള ബിജെപിയുടെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ മത്സരരംഗത്തുണ്ടാവില്ലെന്നും സൂചനകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |