തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ വടക്കാഞ്ചേരി നഗരസഭാ കൗൺസിലറും സി പി എം നേതാവുമായ പി ആർ അരവിന്ദാക്ഷനെ ഇ ഡി വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടും. കേസിൽ ഉന്നതബന്ധം വ്യക്തമായെന്നാണ് ഇ ഡി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കേസിൽ അറസ്റ്റിലായ അരവിന്ദാക്ഷനെയും മുൻ ബാങ്ക് അക്കൗണ്ടന്റ് ജിൽസിനെയും എറണാകുളം സബ് ജയിലിലേയ്ക്ക് കോടതി റിമാൻഡ് ചെയ്തിരുന്നു.
അരവിന്ദാക്ഷനെ കൂടാതെ കൂടുതൽ പേർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നാണ് ഇ ഡിയുടെ വാദം. വായ്പാ തട്ടിപ്പിനെ സംഘടിത കുറ്റകൃത്യമെന്നാണ് ഇ ഡി റിമാൻഡ് റിപ്പോർട്ടിൽ വിശേഷിപ്പിക്കുന്നത്. അരവിന്ദാക്ഷനുമായി ബന്ധപ്പെട്ട മറ്റ് ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും കേന്ദ്ര ഏജൻസി അന്വേഷിക്കുന്നുണ്ട്.
അരവിന്ദാക്ഷന് കരുവന്നൂരിൽ 50 ലക്ഷത്തിന്റെ സ്ഥിര നിക്ഷേപമുള്ളതായി ഇ ഡി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇത് കൂടാതെ അരവിന്ദാക്ഷന്റെ 90 വയസുള്ള അമ്മയ്ക്ക് പെരിങ്ങണ്ടൂർ ബാങ്കിൽ 63 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപമുണ്ട്. എന്നാൽ 1600 രൂപയുടെ കാർഷിക പെൻഷൻ മാത്രമാണ് അമ്മയുടെ വരുമാനം. കൂടാതെ ഈ അക്കൗണ്ടിന്റെ നോമിനി സതീഷ് ,കുമാറിന്റെ സഹോദരനാണെന്നും ഇ ഡി വ്യക്തമാക്കി.
സതീഷ് കുമാറും അരവിന്ദാക്ഷനും ഒരുമിച്ച് വിദേശയാത്ര നടത്തിയതായും ഇ ഡി പറയുന്നു. ചാക്കോ എന്ന വ്യക്തിയോടൊപ്പവും അരവിന്ദാക്ഷൻ വിദേശയാത്ര നടത്തിയിട്ടുണ്ട്. അരവിന്ദാക്ഷന്റെ ഭാര്യയുടെ പേരിലുള്ള വസ്തു 85 ലക്ഷം രൂപയ്ക്ക് വിൽപ്പന നടത്തിയതിനെ കുറിച്ചുള്ള വിവരങ്ങളും ഇ ഡി പരിശോധിച്ച് വരികയാണ്. എന്നാൽ മേൽപ്പറഞ്ഞ പല കാര്യങ്ങളെയും കുറിച്ചുള്ള ചോദ്യങ്ങളോട് അരവിന്ദാക്ഷൻ പ്രതികരിക്കുന്നില്ല എന്നാണ് ഇ ഡിയുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |