ഗാസിയാബാദ്: പ്രതിശ്രുത വരനുമായി പാർക്കിൽ എത്തിയ യുവതിയെ രണ്ട് പൊലീസുകാർ അടങ്ങുന്ന സംഘം ലൈംഗികമായി ഉപദ്രവിച്ചു. ഗാസിയാബാദിലെ സായി ഉപവൻ വനമേഖല സന്ദർശിക്കാൻ എത്തിയതായിരുന്നു 22കാരിയും പ്രതിശ്രുത വരനും. ഈ സമയത്ത് സ്ഥലത്തെത്തിയ പൊലീസുകാരാണ് യുവതിയെ ആക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. സെപ്റ്റംബർ 16ന് ആണ് സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോട്വാലി നഗർ പൊലീസ് കേസെടുത്തിട്ടുണ്ട്.
പൊലീസ് റെസ്‌പോൺസ് വാഹനത്തിലായിരുന്നു മൂന്ന് പേർ സ്ഥലത്തെത്തിയത്. ഇവർ യുവതിയോടും യുവാവിനോടും 10,000 രൂപ ആവശ്യപ്പെട്ടു. പണം നൽകാതെ വന്നതോടെ ഞങ്ങളെ മർദ്ദിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്‌തെന്ന് യുവതി പറഞ്ഞു. സംഭവത്തിന് ശേഷം ഫോണിൽ വിളിച്ച് ശല്യപ്പെടുത്തുകയും രാത്രി സമയത്ത് വീട്ടിലേക്ക് വരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് യുവതി പറയുന്നു.
പിന്നാലെ യുവതി സഹായത്തിനായി ഡൽഹി പൊലീസിനെ വിളിച്ചു. ഈ ഫോൺ കേൾ ഗാസിയാബാദ് പൊലീസിന് കൈമാറിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളിൽ രണ്ട് പൊലീസുകാരാണെന്ന് തിരിച്ചറിഞ്ഞു. കോൺസ്റ്റബിൾ രാകേഷ് കുമാർ, ഹോം ഗാർഡ് ദിഗംബർ, തിരിച്ചറിയാത്ത മറ്റൊരാൾ എന്നിവരാണ് യുവതിയെ ആക്രമിച്ചത്. മൂന്ന് മണിക്കൂറോളം തങ്ങളെ ഉപദ്രവിച്ചെന്നും, സഹിക്കവയ്യാതെ 1000 രൂപ നൽകേണ്ടി വന്നെന്നും യുവതി പറഞ്ഞു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസെടുത്തതിന് പിന്നാലെ കോൺസ്റ്റബിൾ രാകേഷ് കുമാറിനെ സസ്‌പെൻഡ് ചെയ്‌തെന്ന് ഗാസിയാബാദ് അസി. കമ്മിഷണർ അറിയിച്ചു. ഹോം ഗാർഡ് ദിഗംബറിനെതിരെ നടപടി സ്വീകരിക്കാൻ കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് പേരും ഇപ്പോൾ ഒളിവിലാണ്. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |