ന്യൂഡൽഹി: മണിപ്പൂർ സംഘർഷം ആളിക്കത്തിക്കാൻ രാജ്യാന്തര ഗൂഢാലോചന നടന്നുവെന്ന കേസിൽ മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ നിന്ന് അറസ്റ്റിലായ സെയ്മിൻലുൻ ഗാംഗ്ടെയെ രണ്ടു ദിവസത്തെ എൻ.ഐ.എ കസ്റ്രഡിയിൽ വിട്ടു. ഡൽഹി പട്യാല ഹൗസ് കോടതിയുടേതാണ് നടപടി. ശനിയാഴ്ച്ച അറസ്റ്റിലായ പ്രതിയെ ഡൽഹിയിലേക്ക് കൊണ്ടുവരികയായിരുന്നു.
ഇന്ത്യയിൽ യുദ്ധസമാന സാഹചര്യമുണ്ടാക്കാൻ മ്യാൻമറിലെയും ബംഗ്ലാദേശിലെയും ഭീകരസംഘടനകൾ ഗൂഢാലോചന നടത്തിയെന്നാണ് എൻ.ഐ.എയുടെ ആരോപണം. രാജ്യാന്തര ഗൂഢാലോചന നടന്നുവെന്ന രീതിയിലുള്ള വിവരങ്ങൾ പുറത്തുവന്നതിനെ തുടർന്ന് ജൂലായ് 19ന് എൻ.ഐ.എ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. മ്യാൻമർ - ബംഗ്ലാദേശ് അതിർത്തികൾ കടന്ന് ആയുധങ്ങളും വെടിക്കോപ്പുകൾ അടക്കം വാങ്ങുന്നതിനുള്ള ഫണ്ടും രാജ്യത്തേക്ക് എത്തുന്നതായി എൻ.ഐ.എ കണ്ടെത്തി. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ഭീകര ഗ്രൂപ്പുകളും സാഹചര്യം മുതലെടുക്കാൻ ശ്രമിക്കുന്നതായി അന്വേഷണത്തിൽ വ്യക്തമായെന്ന് എൻ.ഐ.എ പറയുന്നു. കേസിൽ രണ്ടാമത്തെ അറസ്റ്റാണ് ശനിയാഴ്ച്ച നടന്നത്. സെപ്തംബർ 22ന് മൊയ്റാംഗ്തെം ആനന്ദ് സിംഗ് എന്ന പ്രതിയെ പിടികൂടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |