തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തിലെ പ്രധാന ക്ലബുകളിലൊന്നായ ട്രിവാൻഡ്രം ക്ലബിൽ ചീട്ടുകളി സംഘം പിടിയിലായതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുരളി തുമ്മാരുകുടി. പുകവലിക്കുന്നതും ലോട്ടറി മേടിക്കുന്നതും ഒന്നും കുറ്റകരം അല്ലാത്ത നാട്ടിൽ എന്തുകൊണ്ടാണ് ചീട്ടു കളിക്കുന്നത് ഇത്രവലിയ കുറ്റമാകുന്നത് എന്നാണ് തുമ്മാരുകുടിയുടെ ചോദ്യം.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
''ചീട്ടുകളി എന്ന "മാരക" കുറ്റകൃത്യം !
ട്രിവാൻഡ്രം ക്ലബ്ബിൽ മുറിയെടുത്ത് അതിനുള്ളിൽ ഇരുന്നു ചീട്ടു കളിച്ചവരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന "ബ്രേക്കിംഗ് ന്യൂസ്" ദൃശ്യങ്ങൾ കാണുന്നു.
വലിയ തീവ്രവാദികളെ ഒക്കെ പിടിച്ചുകൊണ്ടുപോകുന്നത് പോലെയാണ് സീൻ
അമ്പത് വർഷമായി കാണുന്ന സീനാണ്.
നാട്ടിൻ പുറത്തു മാവിന്റെ ചോട്ടിൽ ഒക്കെ ഇരുന്നു ചീട്ടു കളിക്കുന്നവരെ, അവർ പണം വച്ച് കളിച്ചാലും ഇല്ലെങ്കിലും, തുരത്തി ഓടിക്കുന്ന പൊലീസ്
അത്തരത്തിൽ ഓടിപ്പോകുമ്പോൾ കിണറിലും പുഴയിലും ഒക്കെ വീണ് ആളുകൾ മരിച്ച സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്
അടുത്തയിടക്ക് ഇത്തരത്തിൽ ചീട്ടു കളി "പിടിക്കാൻ" പോയ ഒരു പൊലീസ് ഓഫീസറും മരിച്ച സംഭവം ഉണ്ടായിട്ടുണ്ട്.
സത്യത്തിൽ എന്താണ് ഇവിടുത്തെ കുറ്റകൃത്യം
സ്വന്തമായി സമ്പാദിച്ച പണം കൊണ്ട് പുകവലിക്കുന്നതും ലോട്ടറി മേടിക്കുന്നതും ഒന്നും കുറ്റകരം അല്ലാത്ത നാട്ടിൽ, ലോട്ടറി ഒക്കെ സർക്കാർ തന്നെ നടത്തുന്ന നാട്ടിൽ, പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന് പൂർണ്ണമായി മനസ്സിലാക്കിയിട്ടും അതിൻ്റെ വില്പന തുടരാൻ അനുവദിക്കുകയും ആ വിൽപ്പനയിൽ നിന്നും സർക്കാർ പണം സമ്പാദിക്കുകയും ഒക്കെ ചെയ്യുന്ന നാട്ടിൽ എന്തുകൊണ്ടാണ് ചീട്ടു കളിക്കുന്നത് ഇത്രവലിയ കുറ്റമാകുന്നത്?
പണ്ടേ മാറേണ്ട നിയമമാണ്''.
മുരളി തുമ്മാരുകുടി
പണം വച്ച് ചീട്ടുകളി സംഭവത്തിൽ ഏഴുപേരെയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 5.6 ലക്ഷം പിടിച്ചെടുത്തു. പണം വച്ച് ചീട്ടുകളിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് വൈകിട്ട് ഏഴോടെ മ്യൂസിയം പൊലീസ് ട്രിവാൻഡ്രം ക്ലബിലെത്തി പരിശോധന നടത്തിയത്. ക്ലബിലെ അഞ്ചാം നമ്പർ ക്വാർട്ടേഴ്‌സിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരെത്തിയ കാറും പൊലീസ് പരിശോധിച്ചു.
യുണൈറ്റഡ‌് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് എം.ഡി എസ്.ആർ. വിനയകുമാറിന്റെ പേരിലാണ് മുറി എടുത്തത്. അന്തരിച്ച മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരനാണ് എസ്.ആർ. വിനയകുമാർ. അറസ്റ്റിലായവരുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. വിനയകുമാർ പറഞ്ഞിട്ടാണ് ക്വാർട്ടേഴ്സ് നൽകിയതെന്നാണ് ക്ലബ് അധികൃതർ പറയുന്നത്. . എന്നാൽ മുറിയെടുത്തത് ആരാണെന്ന് അറിയില്ലെന്നാണ് വിനയകുമാർ പ്രതികരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |