കോഴിക്കോട്: ലോഡ്‌ജിൽ വച്ച് ഡോക്ടറെ വടിവാൾ കാണിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കവർച്ച നടത്തിയ മൂന്നുപേർ പിടിയിൽ. എളേറ്റിൽ വട്ടോളി പന്നിക്കോട്ടൂർ കല്ലാനി മാട്ടുമ്മൽ ഹൗസിൽ മുഹമ്മദ് അനസ് ഇ കെ (26), കുന്ദമംഗലം നടുക്കണ്ടിയിൽ ഗൗരീശങ്കരത്തിൽ ഷിജിൻദാസ് എൻ പി (27) പാറോപ്പടി മാണിക്കത്താഴെ ഹൗസിൽ അനു കൃഷ്ണ (24) എന്നിവരാണ് പിടിയിലായത്.
ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഇന്നലെയാണ് ഇവർ ഡോക്‌ടറുമായി പരിചയത്തിലായത്. തുടർന്ന് ഡോക്‌ടറുടെ റൂം മനസിലാക്കി പുലർച്ചെ ആയുധവുമായി അവിടെയെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കൈയിൽ പണമില്ലെന്ന് പറഞ്ഞപ്പോൾ ഗൂഗിൾപേ വഴി 2500രൂപ ട്രാൻസ്‌ഫർ ചെയ്യിപ്പിക്കുകയായിരുന്നു. പ്രതികളായ അനസും അനുവും തമ്മിൽ പരിചയത്തിലായിട്ട് ആറ് മാസമായെന്നാണ് വിവരം. ഇവർ ലഹരിമരുന്നിന് അടിമയായിരുന്നു. മയക്കുമരുന്ന് വാങ്ങാനുള്ള പണം കണ്ടെത്താനാണ് ഇവർ കവർച്ച നടത്തിയതെന്നാണ് വിവരം.
പൊലീസിന്റെ പിടിയിലാവാതിരിക്കാനായി പ്രതികൾ ഡൽഹിയിലേയ്‌ക്ക് പോകാൻ പദ്ധതിയിട്ടിരുന്നു. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇവർ പൊലീസിന്റെ വലയിലായി. ഇവർ ഉപയോഗിച്ച ബൈക്ക്, മൊബൈൽ ഫോണുകൾ, വടിവാളുകൾ തുടങ്ങിയവയും പൊലീസ് കണ്ടെടുത്തു. ടൗൺ ഇൻസ്‌പെക്ടർ ബൈജു കെ ജോസിന്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും കോഴിക്കോട് ആന്റി നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടിപി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |