ആലപ്പുഴ: നഗരത്തിൽ കയർഫാക്ടറിയിലും ഫർണീച്ചർകടയിലും ഉണ്ടായ വൻതീപിടിത്തത്തിൽ കാൽകോടി രൂപയുടെ നാശനഷ്ടം. അഞ്ച് യൂണിറ്റ് ഫയർഫോഴ്സ് സംഘം നാല് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിലാണ് തീ അണച്ചത്. നിരവധി സ്ഥാപനങ്ങൾ പിവർത്തിക്കുന്ന പ്രദേശമായതിനാൽ ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിലാണ് വൻ ദുരന്തം ഒഴിവായത്.
ആലപ്പുഴ വെള്ളാപ്പള്ളി കയർ മാറ്റ്സ് ആൻഡ് മാറ്റിംഗ്സ് സഹകരണസംഘം (ക്ലിപ്തം നമ്പർ 346) ഫാക്ടറിയിലും കനാൽ വാർഡ് കയർ മാറ്റ്സ് ആൻഡ് മാറ്റിംഗ്‌സ് കോപ്പറേറ്റിവ് സൊസൈറ്റി കമ്പനിയുടെ ഉടമസ്ഥതയിൽ ഉള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എ ആൻഡ് എ ഫർണീച്ചർ കട, ജെ.ആർ സ്റ്റീൽ സ്ഥാപനങ്ങളിലും ആണ് ഇന്നലെ പുലർച്ച 4.30 ഓടെ തീപിടിത്തമുണ്ടായത്. ആലപ്പുഴ സക്കറിയബസാർ തൈപ്പറമ്പ് ഹഫീസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫർണീച്ചർ കട. വിവിധങ്ങളായ തടിഉരുപ്പടികളും തടിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന യന്ത്രങ്ങളും പൂർണമായും കത്തിനശിച്ചു. നാലുമുറിക്കടയുടെ മേൽക്കൂരയും പൂർണമായും അഗ്‌നിക്കിരയായി. 20 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രഥമിക കണക്ക്. കയർമാറ്റിംഗ്സ് ഫാക്ടറിയിൽ സൂക്ഷിച്ചിരുന്ന കയറും ചകിരിയും പൂർണമായും കത്തിനശിച്ചു. അഞ്ചുലക്ഷംരൂപയുടെ നാശനഷ്ടമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഫാക്ടറിക്ക് സമീപത്തെ വഴിയിലൂടെ പ്രഭാതസവാരിക്കിറങ്ങിയവരും ഓട്ടോക്കാരുമാണ് തീ ഉയരുന്നത് ആദ്യം കണ്ടത്. ഇവർ അറിയിച്ചതനുസരിച്ച് ഫയർഫോഴ്സ് എത്തിയപ്പോഴേക്കും ഫർണിച്ചർ കട പൂർണ്ണമായും കത്തി നശിച്ചു. ആലപ്പുഴയിൽ നിന്ന് മൂന്നും തകഴി, ചേർത്തല എന്നിവടങ്ങളിൽ നിന്ന് ഒന്ന് വീതം യൂണിറ്റും സ്ഥലത്ത് എത്തി. ആലപ്പുഴ ഫയർ അസി.സ്റ്റേഷൻ ഓഫീസർ സി.ബി.വർഗീസിന്റ നേതൃത്വത്തിൽ ഗ്രേഡ് അസി.സ്റ്റേഷൻ ഓഫീസർ കെ.ആർ.അനിൽകുമാർ, ഫയർ ഓഫീസർമാരായ സനൽകുമാർ, വി.ആർ.വിജയ്, ആർ.രതീഷ്, സി.ആർ.സജേഷ്, കെ,ആർ.അനീഷ്, പി.പി.പ്രശാന്ത്, മഹേഷ്, കെ.ബി.ഹാഷിം, ഡാനി ജോർജ്ജ്, യേശുദാസ്, എസ്.കണ്ണൻ, ഹോംഗാർഡുമായ സുകുലാൽ, ശ്രീജിത്ത്, അനിൽകുമാർ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |